Tuesday 23 June, 2009

കൊതിച്ചതും വിധിച്ചതും

തോന്ന്യാശ്രമത്തില്‍ (http://kappilan-entesamrajyam.blogspot.com/) നടക്കുന്ന റിയാലിറ്റി കഥാമത്സരത്തിന്റെ ഒന്നാം റൌണ്ടില്‍ പ്രസിദ്ധീകരിച്ച എന്റെ ഒരു ‘സാഹസം’. അവിടെ പോകാത്തവര്‍ക്കു വേണ്ടി.... തുടര്‍ന്ന് വായിക്കുക

ജയിംസ് വാച്ചില്‍ നോക്കി. 11മണി ആയിരിക്കുന്നു. തൊട്ടടുത്ത് ഇരിക്കുന്ന ഗബ്രിച്ചായന്‍ ചാരിക്കിടന്ന് ഉറങ്ങുകയാണെന്ന് തോന്നുന്നു. ഈ റിക്ഷായുടെ കുലുക്കത്തിലും ഇങ്ങേര്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു?അല്ലെങ്കില്‍ തന്നെ ടൌണില്‍ ചായക്കടയില്‍ നിന്ന് വലിച്ചുകേറ്റിയത് ചില്ലറ വല്ലതുമാണോ?കര്‍ത്താവേ, ബ്രോക്കറിങ് പ്രൊഫഷനായി ഏറ്റെടുക്കുന്നവര്‍ക്ക് നീ അപാര ദഹന ശക്തിയാണല്ലോ കൊടുക്കുന്നത്. ഈ പെണ്ണുകാണല്‍ എന്ന കടമ്പ വല്ലാത്തതു തന്നെയാണ്. ക്യത്യമായി പറഞ്ഞാല്‍ ഇത് 17 )മത്തേതാണ്. ഇതെങ്കിലും ഒന്ന് ശരിയായാല്‍ മതിയാരുന്നു. ആദ്യമൊക്കെ പെണ്ണ് സുന്ദരി ആയിരിക്കണം, വിദ്യാഭ്യാസമുള്ളവളായിരിക്കണം, പിന്നെ മുടി ഉള്ളവളായിരിക്കണം ഇങ്ങനെ എത്രയെത്രഡിമാന്റുകളായിരുന്നു താന്‍ ഓരോ മൂന്നാമന്മാരോടും പറഞ്ഞിരുന്നത്. മൂന്ന് മാസത്തെ ലീവ് ഉണ്ടല്ലോ, പതുക്കെയായലു തനിക്ക് യോജിച്ച ഒരുവളെ തന്നെ നല്ലപാതിയായി കിട്ടണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇപ്പോള്‍ എല്ലാ ഡിമാന്റുകളും പിന്‍ വലിച്ചിരിക്കുന്നു. മാമോദിസ മുങ്ങിയ ഒരു പെണ്ണ് അത്രയും മതി. അല്ലേല്‍ ഈ അവധി തീരുന്നതിനു മുമ്പ് കല്യാണം നടന്നില്ലേല്‍? ഇനിയൊരു ലീവിന് 2 കൊല്ലം കാത്തിരിക്കണം. അപ്പോള്‍ പ്രായം 36 . കര്‍ത്താവേ, ദുബായില്‍ തന്റെ ഒപ്പം താമസിക്കുന്ന റഹ്മാന്‍ പറയുന്നത് ജയിംസ് ഓര്‍ത്തു. "ഡാ എന്റെ മോള്‍ക്ക് 4 കൊല്ലം കൂടി കഴിഞ്ഞാല്‍ നിക്കാഹ് ആലോചിക്കണം. ന്നാലും അനക്ക് അതിനു മുമ്പ് കല്യാണം നടക്കുമോ? റഹ്മാന്‍ കുട്ടികാലത്ത് തന്റെ സഹപാഠിയായിരുന്നു.


ഇനി എങ്ങോട്ടാണ് പോകേണ്ടത്? നിങ്ങള്‍ പറഞ്ഞ സ്കൂള്‍ എത്തി. ഓട്ടോറിക്ഷാ ഡ്രൈവര്‍ പിന്നോട്ട് തിരിഞ്ഞ് ചോദ്യമുയര്‍ത്തി. ജയിംസ് ഗബ്രിച്ചായനെ തട്ടി വിളിച്ചു.............................

"എന്തൊരു ഉറക്കമാ അച്ചായാ ഇത്?" എണീക്ക് ..

ങേഹ?

അമ്പരപ്പോടെ കണ്ണുതുറന്ന ഗബ്രിച്ചായന്‍ കണ്ണുമിഴിച്ചു .. "ഇവിടുന്ന് ഇനി എങ്ങോട്ടാണ് പോകേണ്ടത്?" റിക്ഷക്കാരന്‍ ചോദിച്ചു. വലത്തോട്ട് തിരിഞ്ഞുള്ള കല്ല്‌ പതിച്ച റോഡിലൂടെ .. ഗബ്രിച്ചായന്‍ വഴി പറഞ്ഞുകൊണ്ട് ഒന്നിളകിയിരുന്നു.

മുഴച്ചു നില്‍ക്കുന്ന നല്ല മുട്ടന്‍ കല്ലുകള്‍ പതിച്ച ഒരു കട്ടറോഡ് ആയിരുന്നു അത്. റോഡില്‍ നോക്കി ഒരു നിമിഷം ഡ്രൈവര്‍ ആലോചിച്ചു നിന്നു. .. 'ഇനി ഇവിടുന്നങോട്ട്‌ പോകാന്‍ പറ്റില്ല’ അയാള്‍ നയം വ്യക്തമാക്കി.

ഓട്ടോക്കാരന് പണം കൊടുത്ത് അവര്‍ ഇറങ്ങി നടക്കാന്‍ തുടങ്ങി. എഴുന്നുനില്‍കുന്ന കരിങ്ങല്ലുകള്‍ നിറഞ്ഞ ഒരു നാട്ടുപാത, കാലില്‍ കല്ല്‌ കുത്തിയിട്ട് നടക്കാന്‍ പറ്റുന്നില്ല, വെയിലിന്റെ കാഠിന്യവും ദീര്ഘദൂരമായുള്ള നടത്തവും കാരണം അവിടെ എത്തിയപ്പോള്‍ ആകെ വിയര്‍ത്തു കുളിച്ചിരുന്നു രണ്ടാളും..
ജയിംസിന് സങ്കടം സഹിക്കാന്‍ പറ്റിയില്ല. എത്രമാത്രം മിനക്കെട്ടതാണ് രാവിലെ. പെണ്ണുകാണല് കുറേയായെന്കിലും, പരമാവധി സുന്ദരനാകാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടാണ്‌ ഒരു കോലത്തില്‍ നാലാളെ കൊണ്ടു അയ്യേ എന്ന് പറയിപ്പിക്കാത്ത പരുവത്തില്‍ ഇങ്ങനെ ഒരുങിയത്.
'നീയിതു എന്നാ ഭാവിച്ചാ... നാട്ടില്‍ വേറെയാരും പെണ്ണ് കാണാന്‍ പോകത്തതുപോലെ.' അമ്മച്ചി അപ്പോഴേ ഉടക്കിയതാ. എടുത്ത പണിയൊക്കെ ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കുളമായി. കൂട്ടത്തില്‍ ഗബ്രിച്ചായനെ കൂടാതെ മറ്റാരെയും കൂട്ടാത്തതു തന്നെ പെണ്ണിന്റെ മനസ്സു കൂട്ടുകാരനെ കണ്ടു പതറരുത് എന്ന് കരിതിയിട്ടാണ്. ലീവാണെന്കില്‍ തീരാറായി, ഇതും നടന്നില്ലകില്‍..?! ഈശോ ആലോചിക്കാന്‍ കൂടി വയ്യ. ആകെയുള്ള ലീവ് പകുതിയും കഴിഞ്ഞു . ഇനിയിപ്പോ എല്ലാം ശരിയായാലും എത്ര ദിവസം ബാക്കിയുണ്ട്. ആലോചിച്ചു തല ചൂടായ ജെയിംസ്‌ സ്വന്തം മുടിപിടിച്ചു വലിച്ചു.


'ഒരു മിനിട്ട് നില്‍കണേ..' കോളിംഗ് ബെല്ലടിക്കാനോങ്ങിയ ഗബ്രിച്ചായനോടായി ജെയിംസ്‌ പറഞ്ഞു. എന്നിട്ട് തിടുക്കത്തില്‍ കര്‍ചീഫ് എടുത്തു മുഖം മിനുക്കി, കര്‍ചീഫിന്റെ മടക്കില്‍ കരുതിയ പൌഡര്‍ ഏതായാലും ഉപകാരപ്പെട്ടു. തലയുടെ സൈഡിലുള്ള മുടി ചീകി നെറുകില്‍ പറ്റിച്ചുകൊണ്ട് കഷണ്ടി മറക്കാന്‍ ആവതു ശ്രമിച്ചു...


വീട്ടിനകത്ത് കയറിയ അവരെ പെണ്ണിന്റെ അപ്പന്‍ സ്വീകരിച്ചിരുത്തി. കുറച്ചു മുതിര്ന്ന പെണ്ണിന്റെ അമ്മയാണെന്ന് തോന്നുന്ന ഒരു സ്ത്രീ എത്തിനോക്കി തല എണ്ണമെടുത്തു പോയി. പതിവുപോലെ ചായയും ബേക്കറി പലഹാരങ്ങളും നിരന്നു. ആദ്യമൊക്കെ പലഹാരങ്ങളോട് എന്ത് ആര്‍ത്തിയായിരുന്നു, പലതരത്തിലുള്ള എത്ര വിഭവങ്ങള്‍ കഴിച്ചു. ഇപ്പോള്‍ ഇതൊക്കെ നമ്മളെത്ര കണ്ടതാ ഇന്ന ഭാവത്തില്‍ അവക്കുമുന്പില്‍ കണ്ട്രോള്‍ പോകാതെ സ്വയം പിടിച്ചുനില്‍ക്കാന് പഠിച്ചു.

'പെണ്ണിനെ വിളിക്കൂ..' മുന്നില്‍ കൊണ്ടിട്ട സാധനങ്ങള്‍ ഒട്ടൊന്നു ഒടുങ്ങിയപ്പോള്‍ ഗബ്രിച്ചായന്‍ പരിസരബോധം വീണ്ടെടുത്തു, കര്‍മ്മനിരതനായി.

പെണ്ണ് വന്നു വാതില്‍ പടിയില്‍ ചാരിനിന്നു. ഒറ്റ നോട്ടത്തില്‍ ജെയിംസിനു അവളെ ബോധിച്ചു. കൊള്ളാം, അന്നക്കുട്ടി, അതാണവളുടെ പേര്, കാഴ്ചക്ക് കുഴപ്പമില്ല, സുന്ദരി.

"എന്നാല്‍ നമുക്കങ്ങു പുറത്തിക്കിരിക്കാം അവരെന്തെന്കിലും മിണ്ടിപ്പറയട്ടെ .. " ഗബ്രിച്ചായനോട് ബഹുമാനം തോന്നുന്നു ഇപ്പോള്‍. തീറ്റിപ്പണ്ടമാണെങ്കിലും കാര്യഗൌരവമുണ്ട്. ചുരിങ്ങിയ സമയംകൊണ്ട് വേണ്ട കാര്യങ്ങളെല്ലാം മനസ്സിലാക്കി ജെയിംസ്‌. അല്ലെങ്കിലും എന്ത് മനസ്സിലാകാന്‍. വിക്ക്, ചട്ടുകാല്, ഇത്യാദി വൈകല്യങ്ങലുണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റ്‌, നാട്ടുനടപ്പ് ..പെണ്ണും നന്നായിട്ട് പെര്‍ഫോം ചെയ്തു. ടെസ്റ്റ്‌ ഓക്കേ..എല്ലാവര്‍ക്കും സന്തോഷം

നിറഞ്ഞ മനസ്സോടെയാണ് ജെയിംസ്‌ അവിടം വിട്ടത്, കാരണം അവര്‍ക്ക് ജെയിംസിനെയും ഇഷ്ടമായിരിക്കുന്നു..!. ഒരു മാന്ദ്യവും നാട്ടില്‍ 'പേര്‍ഷ്യയുടെ' വെലകുറച്ചിട്ടില്ല എന്ന് ജെയിംസിനു മനസ്സിലായി.

നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന ഒരു വലിയ ആഗ്രഹം നടക്കാന്‍ പോകുന്നു. ജയിംസ് എന്തെന്നില്ലാത്ത ഒരു അവസ്ഥയിലാണ്. മനസ്സു പിടിച്ചേടത്തു നില്‍ക്കുന്നില്ല .. ഒരു മായികലോകത്താണ് എപ്പോഴും. ഇനി ഏതായാലും റഹ്മാനൊന്നും തന്നെ കളിയാക്കില്ലല്ലോ. വിവാഹപ്രായം അതിക്രമിച്ച തന്നെ ഏതൊക്കെ തരത്തില്‍ അവര്‍ പീഢിപ്പിച്ചിട്ടുണ്ട്.. അന്നൊക്കെ തോന്നിയിരുന്നു നാട്ടില്ലേ രസികനായ മൊല്ലാക്ക പറയുമ്പോലെ 'ഒന്നു കെട്ടിയിട്ടു മരിച്ചാലും വേണ്ടില്ല' എന്ന്. .. ഇതൊന്നു കഴിഞ്ഞോട്ടെ എല്ലാറ്റിനും കണക്കു ചോദിക്കുന്നുണ്ട്.

കല്യാണത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം തകൃതിയായി നടക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ഓടിനടന്നു ഓരോരോ കാര്യങ്ങള്‍ നോക്കുന്നു...

ഓഡിറ്റോറിയം ബുക്ക്‌ ചെയ്തു മടങ്ങിവരികയായിരുന്ന ജെയിംസ്‌ വീട്ടില്‍ പതിവില്ലാത്ത ഒരു മ്ലാനത കണ്ടു, കട്ടിലില്‍ അമ്മച്ചി തളര്‍ന്നു കിടക്കുന്നു, പെങ്ങള്‍ തലക്കരികിലായി ഇരുന്നു അമ്മച്ചിക്ക് വീശിക്കൊടുക്കുന്നു. ഓടി അകത്തുകയറിയ ജയിംസ്‌ വര്‍ധിച്ച ഹൃദയമിടിപ്പോടെ കാര്യം തിരക്കി. ഒന്നും മിണ്ടാതെ പെങ്ങള്‍ ഒരുകത്തെടുത്തു ജെയിംസിനു നേരെ നീട്ടി.

കത്തുവായിച്ച ജെയിംസിനു ലോകം തല കീഴായി മറിയുന്നതുപോലെ തോന്നി. ഗബ്രിച്ചായന്റെതായിരുന്നു ആ കത്ത്. അന്നക്കുട്ടിക്ക് വീട്ടികാരരിയാത്ത വേറെ ഒരു ലൈനുണ്ടായിരുന്നു എന്നും ഇന്നലെ രാത്രി അവര്‍ രണ്ടാളും നാടുവിട്ടു എന്നും ചുരുക്കം.

നേരില്‍ കണ്ടു വിവരം പറഞ്ഞാല്‍ ജയിംസിന്റെ പ്രതികരണം താങ്ങാന്‍ തക്ക ശാരിരിക സ്ഥിതി ഇല്ലാത്തതിനാല്‍ ഗബ്രിച്ചായന്‍ കത്തെഴുതി കൊടുത്തയച്ചതായിരുന്നു.

അമ്മച്ചിയെ പോലെ കെടാന്‍ സ്വതവേ ബോധം ഇല്ലാത്തതുകൊണ്ടും, സമയമില്ലാത്തതുകൊണ്ടും ജെയിംസ്‌ നേരെ ട്രാവല്സിലേക്കോടി..., മടക്ക ടിക്കറ്റ്‌ കണ്‍ഫേം ചെയ്യാന്‍.