Wednesday, 6 May 2009
ഉത്സവക്കാഴ്ചകള്‍
വേദന കൂടുന്നു, കാലിലെ വൃണം പഴുത്തിരിക്കുന്നു.. ഉണങ്ങുമ്പോഴേക്കും ചങ്ങല ഉരഞ്ഞു പിന്നെയും പഴുക്കും. ഇപ്പോള്‍ ചലവും ചോരയും കലര്‍ന്ന ഒരു ദ്രാവകം പുരത്തേക്കൊഴുകുന്നുണ്ട് .. പോരാത്തതിന് ചാരിവച്ച ഈ വടിയും... എന്തൊരു വേദന... ഇനി എത്രനേരം ഇങ്ങനെ നില്‍ക്കണമാവോ..?
നേരം ഉച്ചയായി.. കൊടും ചൂടിനാല്‍ പുറവും മേനിയും പൊള്ളുന്നു.. സഹിക്കാന്‍ പറ്റുന്നില്ല. ഉത്സവം കൊഴുക്കുകയാണ്, എന്തുമാത്രം ജനങ്ങളാണ് ഇവിടെ കൂടിയിരിക്കുന്നത്...?! എവിടുന്നാണാവോ ഇത്രയും ആളുകള്‍ എത്തിയത്.. ?!
മൈതാനം നിറഞ്ഞു കവിഞ്ഞിരിക്കുന്നു, ആഹ്ലാദഭരിതരായ ജനങ്ങള്‍ ഉത്സവക്കാഴ്ച്ചയില്‍ മുഴുകിയിരിക്കുന്നു. വിവിധതരം കളിപ്പാട്ടങ്ങളിലും വര്‍ണക്കാഴ്ച്ചകളിലും കുഞ്ഞുങ്ങളുടെ കണ്ണുകള്‍ ഉടക്കി. കൊച്ചുകുഞുങളില്‍ വല്ലാത്തൊരു കൌതുകവും ആഹ്ലാദവും കാണാം. ഉത്സവപ്പറമ്പിലെ വളക്കടകളില്‍ പെണ്ണുങ്ങളുടെ തിരക്കാണ്. അവര്‍ സ്നേഹപൂര്‍വ്വം തങ്ങളുടെ പ്രിയപ്പെട്ടവരോട് ഇഷ്ടസാധനങ്ങള്‍ക്കായി കൊഞ്ചുന്നു. കുറച്ച് ഉയര്‍ന്ന പ്രതലത്തില്‍ നില്‍ക്കുന്നതുകൊണ്ട് എല്ലാം കാണാം ഇവിടുന്നു.
കുറുമ്പിയും അങ്ങിനെയായിരുന്നു. ഇഷ്ട സാധ്യത്തിനായി അവള്‍ മുട്ടിയുരുമ്മും, ശിരസ്സ് എന്ടെ മേനിയില്‍ ഉരസ്സി തന്നെ പ്രേമപൂര്‍വ്വം നിര്‍ബന്ധിക്കും. അവളുടെ ഓരോ ആഗ്രഹവും സധിപ്പിച്ചുകൊടുക്കുവാന്‍ തനിക്കെന്നും സന്തോഷമായിരുന്നു. എത്രയോ പട്ടയും കരിമ്പും അങ്ങനെ അവള്‍ക്കായി ഒടിച്ചു കൊടുത്തിട്ടുണ്ട്..
എത്ര സുന്ദരമായിരുന്നു ആ ദിനങ്ങള്‍.. ശാന്തസുന്ദരമായ അന്തരീക്ഷം ..പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന മരങ്ങളുടെ ശീതളിമയില്‍ വേനലിന്റെ കാഠിന്യം ഒട്ടും അറിഞിരുന്നില്ല. .. ചുറ്റും പുരുഷാരമില്ല.. കാലില്‍ വിലങ്ങുകളില്ലാതെ സ്വച്ചന്ദ സഞ്ചാരം നടത്താം..ആകുലതകളില്ലാത്ത സ്വൈര വിഹാരം. ചിന്തകള്‍ കണ്ണ് നനയിച്ചു..
ശരീരത്തില്‍ പതിച്ച തണുത്തവെള്ളം പരസരബോധം ഉണര്‍ത്തി. വേനല്‍ ചൂടില്‍നിന്നും രക്ഷനേടാന്‍ പാപ്പാന്‍ വെള്ളം തളിച്ചതാണ്.. പൊള്ളുന്ന ചൂടില്‍നിന്നും ഒരിടക്കാലാശ്വാസം..പക്ഷേ അവ വളരെ പെട്ടന്ന് മരുഭുമിയില്‍ പതിച്ച മഴത്തുള്ളിപോലെ അപ്രത്യക്ഷമായി.
മുന്‍പില്‍ വാടിയ പട്ടയുണ്ട്. തനിക്ക് കഴിക്കാനായി കൊണ്ടിട്ടതാണ്. കഴിക്കാന്‍ തോന്നുന്നില്ല, അവയുടെ പുതുമ നഷ്ടപെട്ടിരിക്കുന്നു. താനിങ്ങനെയായിരുന്നില്ല, മരത്തില്‍ നിന്നും പൊട്ടിച്ചെടുത്തവ പുതുമയോടെ ഭക്ഷിച്ചിരുന്നപ്പോള്‍ കിട്ടിയിരുന്ന ആ സ്വാദ് പിന്നീടൊരിക്കലും കിട്ടിയിട്ടില്ല.
അമ്മയുടെ സ്നേഹശാസനകള്‍ അനുസരിക്കാത്ത ഒരു ദിവസം കുസൃതികാട്ടി കൂട്ടം തെറ്റിയപ്പോള്‍.. പിന്നീട് മനുഷ്യനൊരുക്കിയ ചതിക്കുഴിയില്‍ വീണു സ്വന്തബന്ധങ്ങളില്‍ നിന്നു അകത്തപ്പെട്ടപ്പോള്‍ ...എല്ലാ സൌഭാഗ്യങ്ങളും അവസാനിച്ചു.
മേളം കൊഴുത്തു, തിങ്ങി നിറഞ്ഞ ജനങ്ങള്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കുന്നു. ആലോസരമുളവാക്കുന്ന വല്ലാത്ത ശബ്ദം. ശക്തമായ കാറ്റില്‍ ഈറ്റകള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന ശബ്ദം പോലെ. അതെ അതുതന്നെ.. കാട് പ്രക്ശുബ്ദമായിരിക്കുന്നു.. വല്ലാത്ത ശബ്ദങ്ങള്‍. ഈറ്റക്കാട്ടിനടുത്ത് അരുവിക്കരയില്‍ നില്‍ക്കുന്നത് കുറുമ്പിയല്ലേ..?! അവള്‍ തന്നെ തലയാട്ടി വിളിക്കുന്നുവോ..?!
ദേഹത്ത് വീണ്ടും തണുത്ത ജലം പതിക്കുന്നു... അത് കുറുമ്പിതന്നെയാണ്, തന്‍റെ മനോഹരമായ തുമ്പിയില്‍ വെള്ളം നിറച്ച് അവള്‍ തന്‍റെ നേരെ ചീറ്റുകയാണ്.
അവളുടെ കുസൃതി ഇന്നോടെ തീര്‍ക്കണം..അടുത്തേക്ക് ചെല്ലുകതന്നെ.. കാലുകള്‍ പതുക്കെ മുന്നോട്ടുവച്ചു നീങ്ങി... കാലില്‍ ചാരിനിര്‍ത്തിയിരുന്ന തോട്ടി താഴെ വീണു.... തന്‍റെ ചുറ്റിലും നിറയെ കുറ്റിച്ചെടികളും പൊന്തയും നിറഞ്ഞിരിക്കുന്നു. അവയെ മുന്‍കാലുകള്കൊണ്ടും തുമ്പിക്കൈ കൊണ്ടും വകഞ്ഞ് മാറ്റി മുന്നോട്ടു നീങ്ങി.. അവ കരയുന്നുവോ..?!
'ആന വിരണ്ടു' അവ നിലവിളിക്കുന്നതുപോലെ തോന്നി ഒരുനിമിഷം. ഇല്ല മുന്നോട്ടു പോകണം.. കുറുമ്പി അരുവിക്കരയില്‍ നിന്നും തടിച്ച ആഞ്ഞിലിമരത്തിന്റെ മറവുപറ്റി കാട്ടിനകത്തേക്ക് അതിവേഗം നടക്കുന്നു...
അവള്‍ തന്നെ കൊതിപ്പിക്കുകയാണ്, അവളെ പിടിക്കണം.. അവിടെ അമ്മയുടെ മറവില്‍ ഒളിച്ചിരിക്കുന്ന അവളെ വാലില്‍ പിടിച്ചു വലിക്കണം.. തുമ്പിക്കയ്യാല്‍ ചേര്‍ത്ത് മുട്ടിയുരുമ്മി നടക്കണം.
നടത്തം ഒന്നുകൂടി വേഗത്തിലാക്കി... പിന്നെ പതുക്കെ ഓടാന്‍ തുടങ്ങി.. ഉത്സവപ്പറമ്പിലെ ജനം പ്രാണഭയത്തല്‍ ഭയചിതരായി ചിതറിയോടി.
Saturday, 11 April 2009
അഭയാര്ത്തികള്‍
ഓഫീസിലെ സജീവ സാന്നിദ്യമാണ് ഹസ്സന്‍, രസികന്‍.. ഫലിതപ്രിയന്‍..
ചിരിച്ചും എല്ലാവരെയും ചിരിപ്പിച്ചും എപ്പോഴും സജീവമായിട്ട് ഞങ്ങള്‍ക്കിടയിലുണ്ടയാള്. നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്ന ഹസ്സന്‍ പലപ്പോഴും ഇന്ത്യക്കാരുടെ ഇംഗ്ലിഷിനെ അനുകരിച്ചു മറ്റുള്ളവരുടെ കയ്യടിവാങ്ങാറുണ്ട്. ആള്‍ക്കാരുടെ സംസാരരീതിയും നടപ്പും മറ്റും അയാള്‍ സമര്‍ത്ഥമായി അനുകരിക്കും. എല്ലാവരും അത് പരമാവധി ആസ്വധിക്കാറുമുണ്ട്.
ഫലസ്തീനില്‍ നിന്നും പലായനം ചെയ്തു കുവൈറ്റില്‍ കുടിയേറിയിരുന്ന കുടുംബത്തിലെ ഒരംഗമാണ് ഹസ്സന്‍, ബാല്യകാലം ചിലവഴിച്ചതും കുവൈറ്റില്‍ ആയിരുന്നു. കൗമാര പ്രായത്തില്‍ പഠനാവശ്യാര്‍ത്ഥം അമേരിക്കയില്‍ പോയ ഹസ്സന്‍ പിന്നീട് അവിടെ സ്ഥിരതാമസമാക്കി, പൌരത്വവും കരസ്ഥമാക്കി. താല്‍കാലിക കല്യാണം കഴിച്ചാണത്രേ പൌരത്വം ഒപ്പിച്ചത്, അവരോടുള്ള കരാറ് പ്രകാരം പിന്നീടതൊഴിവാക്കി.
കാലങ്ങള്‍ക്കു ശേഷം തന്‍റെ ഒരു നാട്ടുകാരിയെ തന്നെ ശരിക്കും കല്യാണം കഴിച്ചു. ഫലസ്തീന്‍കാരിയായ അവര്‍ക്ക് പക്ഷെ അമേരിക്കന്‍ പൌരത്വം നേടാന്‍ സാധിച്ചില്ല, അവര്‍ മറ്റൊരു അറബ് രാജ്യത്തിന്റെ ട്രാവല്‍ ഡോകുമെന്റ്സ് പാസ്പോര്‍ട്ടിനു പകരമായി ഉപയോഗിക്കുന്നു, മറ്റുപലരെയും പോലെ.
കുടുംബജീവിതം അയാളുടെ പ്രാരാബ്ദങ്ങള്‍ അധികരിപ്പിച്ചു. നഗരത്തിന്‍റെ തിരക്കില്‍ ജീവിതം കരുപ്പിടിപ്പിക്കുവാന്‍ അയാള്‍ പാടുപെട്ടു. തന്‍റെ കട പല പ്രാവശ്യം കൊള്ളയടിക്കപ്പെട്ടപ്പോള്‍ അക്രമിയുടെ തോക്കിന്‍ തുമ്പത്ത് സ്വന്തം ജീവനുവേണ്ടി യാചിക്കേണ്ടി വന്നപ്പോള്‍, അതും പലതവണ, അയാള്‍ക്ക് വീണ്ടും ഒരു പലായനത്തിനേ കുറിച്ചു ഗൗരവമായി ചിന്തിക്കേണ്ടി വന്നു. സംസ്കാരങ്ങളുടെ അന്തരവും, പടിഞ്ഞാറന്‍ ജീവിത രീതികളും, വളര്‍ന്നു വരുന്ന തന്‍റെ മക്കളും എല്ലാം അയാളില്‍ ഈ ചിന്തയ്ക്ക് വേഗത കൂട്ടിയിരിക്കാം.
പതിനെട്ടു വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തില്‍ അയാള്‍ക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ആദ്യമായി അയാളൊരു പൗരനായി എന്നതാണ്.. വിശാലമായ ഈ ഭുമിയില്‍ ജീവിക്കുമ്പോഴും ഭൂമിയുടെ അവകാശികളല്ലാത്ത, രാജ്യമില്ലാത്ത അനേകം മനുഷ്യരില്‍ നിന്നും ഒരു ഭാഗ്യശാലി.
ഇന്നയാള്‍ സനാഥനാണ്, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്‍റെ പിന്‍ബലം. ചില രാജ്യങ്ങളിലെങ്കിലും അവര്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയില്‍ അയാള്‍ അഭിമാനം കൊള്ളുന്നു. പക്ഷെ, ജീവിതം ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു കടംകഥയാണ് അവര്‍ക്ക്. പ്രായമായ അച്ചനും അമ്മയും യമനില്‍ അഭയാര്‍ത്തികള്‍.., അവിടെ കല്യാണം കഴിച്ചയച്ച പെങ്ങള്‍.., കുവൈറ്റില്‍ അഭയം തേടിയ സഹോദരന്‍.., കിഴക്കന്‍ യൂറോപ്പില്‍ കുടിയേറിയ മറ്റൊരു സഹോദരന്‍...., ഹസ്സന്‍ സൗദിയിലും .. പരസ്പരം കണ്ടുമുട്ടാന്‍ കഴിയാത്ത സഹോദരങ്ങള്‍ .... ഫോണിലൂടെ മാത്രം അരക്കിട്ടുറപ്പിക്കുന്ന ബന്ധങ്ങള്‍..
വാര്‍ഷിക അവധിക്കാണ് മാതാപിതാക്കളെ കാണാന്‍ പോകുന്നത്. യമെനിലേക്ക് വിസ കിട്ടാനുള്ള ബദ്ധപ്പാടുകള്‍.... മറ്റൊരു അറബ് രാജ്യത്തിന്‍റെ യാത്രാ രേഖയുള്ള അയാളുടെ ഭാര്യക്ക് വിസ ലഭിക്കാന്‍, പ്രത്യേകിച്ചും gcc രാജ്യങ്ങളിലേക്ക്, സാന്കേതികത്തിന്റെ ഒരുപാടു നൂലാമാലകള്‍. നിലവിലുള്ള അഭയാര്‍ത്തികളെ കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നും കൂടുതലാളുകള്‍ വരുന്നതില്‍ gcc രാജ്യങ്ങളില്‍ നിബന്ധനകളുണ്ടത്രേ... അവര്‍ തിരിച്ചു പോയില്ലെങ്ങിലോ ..?
ഹസ്സന് ലീവ് ലഭിക്കുമ്പോള്‍ സഹോദരങ്ങള്‍ക്ക് എത്താന്‍ കഴിയില്ല... ഒരു സഹോദരന്‍ വരുമ്പോള്‍ മറ്റയാള്‍ക്ക് വിസ കിട്ടില്ല...
'എല്ലാവരേയും ഒരുമിച്ചു കണ്ടിട്ട് വര്‍ഷങ്ങള് ഏറെയായി'. ജോലിക്കിടയിലെ ഇടവേളയിലോരിക്കല്‍ ഹസ്സന്‍ പറഞ്ഞു. 'ലോകത്ത് മറ്റൊരു സമൂഹത്തിനും ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കില്ല.!'
ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകന്‍ നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലാണ്. കുടുംബാംഗങ്ങള്‍ക്ക് വേണ്ടി സാധനങ്ങള്‍ വാങ്ങുന്നതിലും, മറ്റു യാത്ര സജ്ജീകരണങ്ങളിലുമായി അദ്ദേഹം മുഴികിയിരിക്കുകയാണ്. നാട്ടില്‍ പോകാന്‍ തയ്യാറെടുക്കുന്ന സഹപ്രവര്‍ത്തകന്റെ ഉത്സാഹവും, മുഖത്തെ സന്തോഷവും കണ്ടു ഹസ്സന്‍ പറഞ്ഞു 'നിഞ്ഞള്‍ക്ക് പോകാനൊരിടമുണ്ട്, സ്വന്തം ഭുമിയുണ്ട്, നാടുണ്ട്, അവിടെ വീടുണ്ട്, കാത്തിരിക്കാന്‍ അവിടെ കുടുംബങ്ങളുണ്ട്..., ഞങ്ങള്‍ക്കോ...?! ഞങ്ങള്‍ എവിടെ പോകും..?!
സദാ മറ്റുള്ളവരെ തന്‍റെ വാക്ചാതുരിയാല്‍ ചിരിപ്പിക്കുന്ന അയാളുടെ മുഖം മേഘാവൃതമായ ആഘാശം പോലെ ഘനീഭവിച്ചു... കണ്ണുകളില്‍ ഒരു സമൂഹത്തിന്റെ ദശാബ്ദങ്ങളായുള്ള ദുരിതങ്ങളുടെ, വേദനകളുടെ പറഞ്ഞറിയിക്കാനാവാത്ത ഭാവം..
വെക്കേഷന്‍ അടുത്തുവരുന്നു.. മനസ്സു നാടിനെക്കുറിച്ചുള്ള ഓര്‍മകളില്‍ ആവേശം കൊള്ളുന്നു... നാട്ടില്‍ ചെല്ലണം.., മഴകാണണം.., തോട്ടിലും പുഴയില്ലും ഒന്നു മുങ്ങിക്കുളിക്കണം... മുണ്ട് മടക്കികുത്തി തൊടിയിലും പാടത്തും അലസമായി നടക്കണം.., വൈകുന്നേരങ്ങളില്‍ അങ്ങാടിയിലിറങ്ങി പഴയപോലെ കൂട്ട് കൂടണം ...രാത്രി കയ്യാല്‍ കുമ്പിളുകുത്തി മെഴുകുതിരി വിരലുകള്‍ക്കിടയില്‍ വെച്ചു ആ വെട്ടത്തില്‍ ഇടവഴിയിലൂടെ, ഇഴജന്തുക്കളെയും പൊട്ടിയെയും പേടിച്ചു തിരിച്ചു വീട്ടിലേക്ക് പോകണം...
മാസങ്ങള്‍ ബാക്കിയുണ്ട് എങ്കിലും ആ പ്രതീക്ഷകള്‍ ഒരു പ്രത്യേക ഊര്ജ്ജം തരുന്നു...
അപ്പോഴും ഹൃദയത്തിന്റെ അടിത്തട്ടില്‍ ഹസ്സന്റെ ചോദ്യം ഒരു വിങ്ങലായി അവശേഷിക്കുന്നു... എനിക്കുത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യം......."ഞങ്ങള്‍ എവിടെ പോകും..?!
Sunday, 29 March 2009
റിയാലിറ്റി ഷോ
പുളിയന്‍ തോടിനക്കരെ പാടവും കുന്നും മരങ്ങളും നിറഞ്ഞ മനോഹരമായ പ്രദേശമാണ് പെഴുംതറ. പരന്നു കിടക്കുന്ന വയല്‍ കണ്ണിനു കുളിര്‍മ നല്കുന്ന കാഴ്ചയായിരുന്നു.. കൊയ്ത്തു കഴിഞ്ഞ പാടത്ത് താള് പെറുക്കാന്‍ (കൊഴിഞ്ഞു കിടക്കുന്ന നെല്‍ കതിരുകള്‍) കുട്ടികളും മുതിര്‍ന്നവരും ഒരേപോലെ ആവേശത്തോടെ മല്‍സരിച്ചിരുന്നു. അക്കാലത്തു അങനെ കിട്ടുന്നവ നാട്ടുകാര്ക്കായിരുന്നു.. ഇന്നത്തെ അഭിവൃദ്ധി എത്തിതുടങ്ങാത്ത കാലത്തു അതും ഒരു ആശ്വാസമായിരുന്നു.
കൊയ്ത്തുകഴിഞ്ഞ പാടം നാട്ടിലെ പല സാംസ്‌കാരിക-കായിക വൃത്തിക്കള്‍ക്കും വേദിയായിരുന്നു. വൈകുന്നേരങ്ങളിലെ കാല്‍പന്തു കളിയും, രാതിയില്‍ സ്റ്റേജ് കെട്ടി സംഘടിപ്പിച്ചിരുന്ന മത പ്രഭാഷണങ്ങളും ഒരു ഉല്‍സവ പ്രതീതിയാണ് നാട്ടിലുണ്ടാക്കിയിരുന്നത്. വീട്ടില്‍് നിന്നും കൊണ്ടുവന്ന പായ വിരിച്ചു അതിലിരുന്നു പ്രഭാഷണം ശ്രവിച്ചിരുന്ന സ്ത്രീകളും, അവര്‍ക്കരികില്‍ ഒന്നുമറിയാതെ കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളും, അപ്പുറത്ത് പലവിധത്തിലുള്ള താല്‍കാലിക കച്ചവടങ്ങളും എല്ലാം ഇന്നു ഗ്രിഹാതുരത്വമുള്ള ഓര്‍മകള്‍ സമ്മാനിക്കുന്നു. 'പാലി മുഹമ്മദിന്റെ 'കുലാവി'യുടെ രുചി നാവില്‍ ഇന്നും മായാതെ നില്ക്കുന്നു.
കാലം മാറി... നെല്‍്ച്ചെടികള് വാഴകള്‍്ക്കും, കമുങ്ങിനും വഴിമാറി... പാടം ഇന്നു കാടായി മാറിയിരിക്കുന്നു.
പക്ഷെ, മാറ്റമില്ലാത്തത് ഒന്നേയുള്ളൂ നാട്ടില്‍.. നാടിച്ചിയുടെ പാട്ടു.. അവള്‍ ഇന്നും പാടിക്കൊണ്ടിരികുകയാണ്, ഈണത്തില്‍, മനോഹരമായി..
പെഴുംതറയുടെ വാനമ്പാടിയാണ് നാടിച്ചി. അര്‍ത്ഥമില്ലാത്ത വാക്കുകള്‍ കോര്ത്തിണക്കി നല്ല ഈണത്തില്‍ പാട്ടുപാടുന്ന നാടിച്ചി നാട്ടുകാര്‍ക്കെല്ലാം സുപരിചിതയാണ്. ജീവിതത്തിന്‍റെ ഏതോ സന്നിഗ്ദ ഘട്ടത്തില്‍ എപ്പോഴോ, എവിടെവെച്ചോ മനസ്സിന്‍റെ താളം പിഴച്ച, എന്നാല്‍ ബോധം പാടെ നഷ്ടപെടാത്തവള്‍്.
പാട്ടുപാടല്‍ നാടിച്ചിക്കൊരു ഹരമാണ്, പുല്ലരിയലാണ് പ്രധാന ജോലി. പാടവരമ്പത്തും, തോട്ടിന്‍്കരയിലെ കൈതക്കാടുകള്‍്ക്കപ്പുറത്തുളള ശീതളിമയില്‍ തഴച്ചു വളരുന്ന ഇളം പുല്ലുകള്‍ അരിഞ്ഞെടുക്കുമ്പോള്‍ അവള്‍ പാടിക്കൊണ്ടേയിരിക്കും. 'സംഗതികല്ലെല്ലാം' ഒത്തുവരുന്ന, 'ഫ്ലാറ്റ്-നോട്ടിനെക്കുറിച്ചു' വ്യകുലപ്പെടാതെ, ശ്രുതിയും താളവും നോക്കാതെ, കേള്‍ക്കാന്‍ ഇമ്പമുള്ള മനോഹര ഗാനങ്ങള്‍. പകല്‍ മുഴുവനും അധ്വാനിക്കുന്നവളയതുകൊണ്ട് വോട്ടിനുവേണ്ടി ആരുടെമുന്‍പിലും യാചിക്കാറില്ല. അത്തരം ഒരു ഫോര്‍മാറ്റ് നാടിച്ചിക്ക് വശമില്ലായിരുന്നു. പകലന്തിയോളം പുല്ലരിഞ്ഞു അതുവിറ്റു കിട്ടുന്ന കാശിനു വൈകീട്ട് മദ്യസേവ ഇതല്ലാതെ മറ്റു ഭാരിച്ച ചിന്തകളൊന്നും തന്നെ അവളെ അലട്ടിയിരുന്നില്ല.
നാടിച്ചിയെപ്പോലെതന്നെ നിഷ്കളന്കരാണ് പെഴുംത്തറയിലെ ആള്‍ക്കാരും. ഒരു പക്ഷെ ആ നാട്ടില്‍നിന്നും കിട്ടിയതായിരിക്കാം അവള്‍്ക്കീ ഗുണം. സ്കൂളിലും, കോളജിലുമായി അനേകവര്‍ഷം വിധ്യാഭ്യാസത്തിനായി വെറുതെ കളയുന്നവരെ അപേക്ഷിച്ച്, വളരെ ചുരുങ്ങിയ കാലം കൊണ്ടു വേണ്ടതെല്ലാം സ്വായത്തമാക്കി പുറത്തിറങ്ങി അധ്വാനത്തിന്‍് വഴി തിരഞെടുക്കുന്നവരാണ് അവരില്‍ മുക്കാല്‍പങ്കും. ഞങ്ങള്‍ ഇക്കരക്കാരെ അസൂയാലുക്കളക്കുന്ന ഒരു പ്രധാന സംഗതി അവിടുത്തെ 'കെട്ടുപ്രായ'മാണ്. ആണിനും പെണ്ണിനും ചെറുപ്പത്തിലേ മംഗല്യഭാഗ്യം, അതവരുടെ ഒരു പ്രത്യേകതയാണ്. എതാണ്ട് ഒരു ഇരുപതു വയസ്സായാല്‍ അവിടുത്തെ ചെറുപ്പക്കാര്‍ അഞ്ചു കിലോ അരിയും വാങ്ങിയാണ് വിട്ടിലീക്ക് പോകുക എന്നും, അതിനര്‍ത്ഥം 'ബാപ്പാ ഞാനും ആയി' എന്നാണെന്നും, പിന്നെ ഉടനെ ചെറുപ്പക്കാരെ പുരനിറയാന്‍് നില്‍കാതെ കെട്ടിക്കും എന്നൊക്കെയാണ് കുശുമ്പുമൂത്ത ഇക്കരക്കാര്‍ പറഞ്ഞുനടക്കുന്നത്.
ഞങ്ങളെ വേര്‍തിരിക്കുന്നത് പുളിയന്തോടാണ്, തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കും കൈതോലകള്‍ക്കും ഇടയിലൂടെ സ്വച്ചന്തം ഒഴുകുന്ന, മീനചൂടിലും തണുത്തവെള്ളം തരുന്ന, വര്‍ഷത്തില്‍ ഉന്മാദത്താല്‍് എല്ലാം തട്ടിത്തെറിപ്പിച്ചു പായുന്ന, എന്നാല്‍ വേനലില്‍ മെലിഞ്ഞുണങ്ങി ശാന്തയാകുന്ന ഒരു കൊച്ചരുവി. സാമാന്യം നല്ല വീതിയുണ്ടായിരുന്ന അതിനെ കേരളത്തില്‍ എത്തുന്നതിനുമുന്‍പ് തന്നെ ഇരുപുറവുമുള്ളവര് ഞരുക്കി, ഇപ്പോള്‍ തീരെ ശുഷ്കിച്ചു പോയിരിക്കുന്നു ഞങ്ങളുടെ ഈ തോട്. ഈ തോട്ടിന്‍്കരയിലെ കൈതക്കടുകളില്‍ ധാരാളം പുല്ലുകള്‍ വളരുന്നതുകൊണ്ട്, മിക്കവാറും നാടിച്ചിയുടെ പ്രധാന ജോലിസ്ഥലം ഇവിടെയായിരിക്കും. വേനല്‍ അവധികളില്‍ തോട്ടില്‍ ചാടാന്‍ വരുന്ന ഞങ്ങള്‍ കുട്ടികളോട് വളരെ വാത്സല്യത്തോടെ 'ആചിന്റെ കുട്ട്യോള് പേടിക്കണ്ട' എന്ന് അവള്‍ വിളിച്ചു പറയുമായിരുന്നു. എന്നാല്‍ മുതിര്‍ന്നവരോട്, ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ വളരെ തീഷ്ണമായി പ്രതികരിക്കുമായിരിന്നു.
ആദ്യമേ ഉണ്ടായിരുന്ന ഉന്മാദവും പുറമെ മദ്യത്തിന്റെ ലഹരിയും തലക്കുപിടിച്ച ഒരു വൈകുന്നേരം, ഞങ്ങളുടെ കവലയില്‍്വെച്ച്, അവിടെകൂടിയ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, മറ്റൊരു പ്രകോപനവും കൂടാതെ നാടിച്ചി തന്റെ ഉടുമുണ്ടഴിച്ചു ക്യാറ്റ് വാക്ക് നടത്തി... കൂട്ടത്തില്‍ മേമ്പൊടിയായി നല്ല തെറിയഭിശേകവും. അവിടെ കൂടിയിരുന്ന എല്ലാ മന്യന്മാരുടെയും, അര്‍ദ്ധമാന്യന്മാരുടെയും, പകല്‍മന്യന്മാരുടെയും മുന്‍പില്‍ അവളുടെ പെട്ടെന്നുള്ള ഈ പ്രവര്‍ത്തി എല്ലാവരെയും വല്ലാത്തൊരു അവസ്ഥയില്‍ എത്തിച്ചു. അത് അവിടെ ഒരുതരം സ്തംഭനാവസ്ഥ തന്നെ സൃഷ്ടിച്ചു. കൂട്ടത്തില്‍ മുതിര്‍ന്നവരാരോ അവളോട് ക്ഷോഭത്തോടെ നഗ്നത മറക്കാന്‍ പറഞ്ഞു, പക്ഷേ ആര്ക്കും നേരിട്ടുചെന്നു അവളോട് സംസാരിക്കാന്‍ ധൈര്യം വന്നില്ല. അല്പസമയത്തിനു ശേഷം, നാട്ടുകാരുടെ ധാര്‍മിക രോഷം അധികം ആളിക്കത്തിക്കാന്‍് നില്‍ക്കാതെ, ഉടുമുണ്ട് വാരിച്ചുറ്റി അവള്‍ നടന്നകന്നു.
അതായിരുന്നു ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ റിയാലിറ്റി ഷോ!. വേദിയുടെ സാധ്യതകളെല്ലാം നന്നയി ചൂഷണം ചെയ്തു, പ്രോപ്പര്ട്ടീസ് പരമാവധി ഉപയോഗിച്ചുകൊണ്ട്, പ്രേക്ഷകരോട് നന്നായി സംവദിച്ചുകൊണ്ട്, ഒരുപാടു ജഡ്ജുമാരുടെ മുന്നില്‍ മനോഹരമായി പെര്‍ഫോം ചെയ്ത റിയല്‍ ഷോ!
എത്രപേര്‍ മാര്കിട്ടെന്നറിയില്ല, നോക്കിയതുമില്ല. നാടല്ലെ, നാട്ടുകാരല്ലേ, ഒരു തിരിച്ചുപോക്ക് എല്ലാ പ്രവാസിയുടേയും സ്വപ്നമാണല്ലോ!!?, എന്‍റെയും അതെ!.
Monday, 9 February 2009
ഇംഗ്ലീഷ് പ്രേതം
ഉറക്കം വരാതെ കണ്ണടച്ച് കിടക്കുകയായിരുന്നു അയാള്‍. വാരാന്ത്യത്തിലെ ആലസ്യത്തില്‍്നിന്നും ഇനിയും വിട്ടുമാറിയിട്ടില്ലാത്ത മനസ്സ് അടുത്ത ദിവസം ചെയ്യേണ്ടുന്ന ജോലിയെക്കുറിച്ചൊര്‍്ത്തു വെറുതേ ആകുലപ്പെട്ടു. തൊട്ടടുത്ത് കുട്ടികള്‍ കിടക്കപ്പായയില്‍ കളിക്കുകയാണ്. എന്നും ഒരേപോലെ ആഘോഷമായ, ആകുലചിന്തകള്‍് അലട്ടാത്ത, ഗര്‍വ്വും കിടമത്സരവും ഇല്ലാത്ത ബാല്യം.
എല്‍ കെ ജി യില്‍ പഠിക്കുന്ന നാല് വയസ്സുകാരി എന്തോ ചോദിച്ചു, ഉറക്കത്തെ തന്നിലേക്കടുപ്പിക്കുവാന്‍് പരമാവധി ശ്രമിക്കുകയയിരുന്നത് കൊണ്ടു എന്താണവള്‍ പറഞ്ഞതെന്ന് ശ്രദ്ധിച്ചില്ല.
"ഹേയ് ഫാദര്‍ യു ആര്‍ എ ഘോസ്റ്റ്" അത് ശരിക്കും കാതിലെത്തി. അമ്പരപ്പോടെ കണ്ണുതുറന്നു നോക്കിയപ്പോള്‍ കൊച്ചു പല്ലുകള്‍ പുറത്തുകാട്ടി അവള്‍ ചിരിക്കുന്നു.
"മറ്റേ സ്കൂളിലായിരുന്നെങ്കില് ഇപ്പോള്‍് അവള്‍്ക്ക് ഇങ്ങനെ ഇംഗ്ലീഷ് പറയാന്‍ പറ്റുമായിരുന്നോ? സ്കൂള്‍ മാറിയത് എന്തായാലും നന്നായി" മകളുടെ ഇംഗ്ലീഷ് പരിജ്ഞാനം കണ്ടു അയാളുടെ ഭാര്യ അഭിമാനത്തോടെ പറഞ്ഞു.
അയാളിലെ ആദ്യ അമ്പരപ്പ് പതുക്കെ അഭിമാനത്തിന് വഴിമാറി... കാണെക്കാണെ അയാളുടെ രോമങ്ങള്‍ എഴുന്നേറ്റു നില്‍കാന്‍ തുടങ്ങി. ഉള്ളില്‍ നിറഞ്ഞ സംത്രിപ്തിയോടെ, അഭിമാനത്തോടെ അയാള്‍ വീണ്ടും കണ്ണടച്ച് കിടന്നു.
Tuesday, 3 February 2009
ഒരു സീറ്റിനുകൊടുത്ത വില
എങ്ങിനെയെങ്ങിലും ഒരു സീറ്റ് ഒപ്പിക്കണം എന്നായിരുന്നു ചിന്ത മുഴുവനും. തിരക്കുപിടിച്ച ബസ്സില്‍ തൂങ്ങിപ്പിടിച്ച് നില്ക്കാന്‍ തുടങ്ങിയിട്ട് കുറേനേരമായി. ബസ്സിലാണെങ്ങിലോ പരമാവധി ആളെ നിറച്ചിട്ടുണ്ട് എന്നാലും കൂടുതല്‍ കൂടുതല്‍ ആളുകളെ കയറ്റിക്കൊണ്ടിരിക്കയാണ് 'കിളി'. കോണിപ്പടിയില്‍നിന്നിറങ്ങാതെ ആളുകളെ, പ്രത്യേകിച്ചും സ്ത്രീജനങ്ങളെ, കയ്യും മെയ്യും കൊടുത്തു സഹായിച്ചും ചെയ്യുന്ന ജോലി വളരെ 'സിന്‍്സി്യറായി' ചെയ്തുകൊണ്ടിരിക്കയാണ് അദ്ദേഹം.
തിരക്കില്‍നിന്നു ഒന്നുമാറി ഒരരികുപറ്റി സീറ്റുചാരി നില്‍ക്കുകയായിരുന്നു ഞാന്‍്. സ്വല്പ്പം ശുദ്ധവായുവും കിട്ടും താന്‍ ചാരി നില്‍കുന്ന സീറ്റിലെ ആളൊഴിഞ്ഞാല്‍് അതില്‍ കയറിപറ്റുകയും ചെയ്യാം എന്ന ഉദ്ദേശവും ഉണ്ട് ആ നില്‍പ്പിന്. തോട്ടുമുന്പില്‍ ഒരു തടിയന്‍ നില്‍പ്പുണ്ട് അയാള്‍ക്കും അതേ ഉദേശമാണെന്നു തോന്നുന്നു. എങ്കില്‍ ഈ മല്‍സരത്തിലെ എന്‍റെ പ്രധാന എതിരാളി അയാളായിരിക്കും.
ബസ്സ് പതുക്കേ ഞരങ്ങി നീങ്ങിക്കൊണ്ടിരിക്കുന്നു. ടൌണില്‍ നിന്നു പുറപ്പെട്ടിട്ട് ഒരു മണിക്കൂറിലധികമായി ഭാരം കാരണം അധികവേഗത്തില്‍് നീങ്ങാന്‍ പറ്റുന്നില്ല അതിന്. ദീര്ഘകാലം ഈ റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിയാണത് പോരാത്തതിന് ഡ്രൈവര്‍ ഒരു പ്രായം ചെന്ന ആളും. തന്റെ ശ്രദ്ധയും വാഹന നിയന്ത്രണവും കൊണ്ടു ധാരാളം ആളുകളെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ച ചരിത്രമുണ്ട് അദേഹത്തിന്. പക്ഷെ യാത്രക്കാര്‍ക്ക് ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ല. തിരക്കിന്‍റെ ഈ ലോകത്ത് എല്ലാവരും വേഗത്തേ ഇഷ്ടപ്പെടുന്നവരാണ്. പലരും പിറുപിറുക്കുന്നുണ്ട്, പിന്നില്‍നിന്നും അത് ആരോ ഉറക്കെ പ്രകടിപ്പിക്കുകയും ചെയ്തു "ഒന്നു വേഗം പോകെന്റെ മാഷേ, ചെന്നിട്ടു വേറെ പണിയുണ്ട്" .. അയാള്‍ വിളിച്ചു പറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം വേഗതയുടെ ഈ ആധുനിക ലോകത്ത് ജീവിക്കാന്‍ അര്‍ഹത നഷ്ടപെട്ടവരില്‍ ഒരാളാണ് അദേഹവും.
ബസ്സ് തൊട്ടടുത്തുള്ള ഒരു നാല്‍്കവലയിലെത്തി. വഴി വാണിഭക്കാരും, യാത്രക്കാരും, വൈകുന്നേരത്ത് വെടിപറഞിരിക്കുന്ന നാട്ടുകാരെയും കൊണ്ടു നിറഞ്ഞ ഒരു ചെറു പട്ടണമാണത്. കുറെ ആള്‍ക്കാര്‍ ഇറങ്ങാനും അതിലെറേപ്പേര്‍് കയറാനുമുണ്ടവിടെ. ഞാന്‍ നോട്ടമിട്ടിരിക്കുന്ന സീറ്റിലെ ആള്‍ ഇറങ്ങാനുള്ള പുറപ്പാടിലാണെന്നു തോന്നുന്നു. അയാള്‍ തയ്യാറെടുക്കുകയാണ്, മുണ്ട് മുറുക്കിയുടുത്ത് വീണു പോകാതിരിക്കാന്‍ ബാഗ് തന്‍റെ കക്ഷത്തിലിറുക്കിപ്പിടിച്ചു ശരിക്കും ഒരു യുദ്ധത്തിനു തയ്യാറാകുംപോലെ. മിക്കവാറും ഒരു മല്ലയുദ്ധം തന്നെ വേണ്ടിവരും ഇറങ്ങാന്‍, കാരണം സീറ്റ് പിടിക്കാന്‍ തയ്യാറായി നില്‍കുന്ന ഞങ്ങളെ മറികടന്നാല്‍ തന്നെ ഇടിച്ചുകേറുന്ന യാത്രക്കാരെ പ്രതിരോധിച്ചു ഇടുങ്ങിയ വാതിലിലൂടെ പുറത്തു കടക്കുക കുറച്ചു ശ്രമകരം തന്നെ.
അയാളെഴുന്നേറ്റ്തേ കണക്ക് ഞാനും തടിയനും വേറെ ചിലരും ഒരു മല്‍പ്പിടുത്തം തന്നെ നടത്തി ആ സീറ്റ് സ്വന്തമാക്കാന്‍്. അയാള്‍ എണീറ്റപ്പോള്‍ പിന്നില്‍ പ്രത്യക്ഷമായ വിടവിലൂടെ ഞാനെന്‍റെ ശരീരം തിരുകിക്കൊള്ളിച്ചു സീറ്റില്‍ ഏതാണ്ട് സ്ഥാനം ഉറപ്പിച്ചു. പക്ഷെ കാലുകള്‍ ഇപ്പോഴും പുറത്താണ്, ആളുകള്‍ നില്‍ക്കുന്ന ഭാഗത്ത്. അതേസമയം മുന്നിലൂടെ തടിയനും സീറ്റിലേക്ക് തന്‍റെ പിന്‍ഭാഗം നീട്ടി... പക്ഷെ ഇരുന്നത് എന്‍റെ മടിയിലേക്കായിരുന്നു. അയാളുടെ ശരീരത്തിനടിയില്‍പെട്ടു ഞാന്‍ ഞെരുങ്ങിപ്പോയി. അതിഭാരവും വേദനയും കാരണം എന്താണ് സംഭവിക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. വേദന സഹിക്കവയ്യാതെ ഞാനയാളെ ഒന്നു പിച്ചിയെന്നു തോന്നുന്നു .. തേള്കടിച്ചാലെന്നപോലെ അയാള്‍ ചാടി എണീറ്റു. നന്നായി വേദനിചെന്നു തോന്നുന്നു അയാളെന്നെ രൂക്ഷമായി നോക്കി, പേടിപ്പെടുത്തുന്ന രീതിയില്‍. എന്തിനോ തയ്യാറെടുതത്പോലെയാണ് ആ നോട്ടം. എന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് മനസ്സില്‍ പേടി ഇരട്ടിച്ചു.
ബെല്ലടിക്കനോങ്ങിയ കണ്ടക്ടറോട് അയാളാജ്ഞാപിച്ചു "വണ്ടി വിടാന്‍ വരട്ടെ, ഇയാളെന്നെ പിച്ചി". അയാള്‍ എല്ലാവരുടെയും മുന്‍പില്‍ പ്രശ്നമവതരിപ്പിച്ചു. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. മനപ്പൂര്‍വമാല്ലെങ്ങിലും മറ്റു യാത്രക്കാരുടെ മുന്നില്‍ ഒരു കുറ്റവാളിയാണ് ഞാനിപ്പോള്‍. എല്ലാവരുടെയും നോട്ടം എന്നിലേക്കാണ്, ഒരപൂര്‍വ വസ്തുവിനെ കാണുമ്പോലെ അവരെന്നെ തുറിച്ചുനോക്കുന്നു.
"എനിക്കറിയണം എന്തിനാണ് ഇയാളെന്നെ പിച്ചിയതെന്ന്", തടിയന്‍ വീണ്ടും ഒച്ചവെച്ചു.
മറുപടിപറയാനാകാതെ ഞാന്‍ പതറി, അല്ലേലും ഞാനങ്ങനെയാണ് ഇത്തരം സന്നിഗ്ദ ഘട്ടങ്ങളില്‍ വാക്കുകള്‍ പുറത്തു വരില്ല.
"വണ്ടി വൈകിക്കാന്‍ പാടില്ല, ദയവായി യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്", കണ്ടക്ടര്‍ അയാളെ സാന്ത്വനപ്പെടുത്താന്‍് ശ്രമിക്കുന്നുണ്ട്.
"ഇതിനു തീരുമാനമെടുത്തിട്ടു പോയാല്‍ മതി" അയാള്‍ വഴങ്ങുന്നില്ല.
നേരം വൈകിയാലുള്ള നഷ്ടങ്ങളെ കുറിച്ചും, പിന്നില്‍ വരുന്ന ബസ്സിന്റെ മത്സര സ്വഭാവത്തിനേക്കുറിച്ചും, സര്‍വോപരി യാത്രക്കാരുടെ ബുദ്ധിമുട്ടിനെക്കുറിച്ചും മറ്റും കണ്ടക്ടര്‍ അയാളോട് വിശദീകരിക്കാന്‍് ശ്രമിച്ചു. പക്ഷെ വല്ലാത്ത വാശിയിലാണയാള്‍്, വഴങ്ങുന്ന മട്ടില്ല.
ഏതാണ്ട് പതിനഞ്ച് മിനിറ്റോളമായി യാത്ര മുടങ്ങിയിട്ട്. കണ്ടക്ടര്‍ ഡ്രൈവറുമായി കൂടിയാലോചനയിലാണ് യാത്രക്കാര്‍ പരസ്പരം പിറുപിറുക്കുന്നു. ചിലര്‍ എന്‍റെ നേരേ കണ്ണുരുട്ടുന്നുണ്ട്, അവരുടെ യാത്ര മുടക്കുന്നതിന് കാരണക്കാരന്‍ ഞാനാണല്ലോ.
"ഒരു മാര്‍ഗമുണ്ട്" അവസാനം പരാഹാരം കണ്ട ആഹ്ലാദത്തോടെ കണ്ടക്ടര്‍ വിളിച്ചു പറഞു. എല്ലാവരുടെയും നോട്ടം അങ്ങോട്ടായി.
തടിയനെ നോക്കി കണ്ടക്ടര്‍ ചോദിച്ചു "ഇയാള്‍ നിങ്ങളെ പിച്ചിയോ?", തടിയാല്‍ അതേ എന്ന ഭാവത്തില്‍ തലയാട്ടി.
"എങ്കില്‍ നിങള്‍് ഇയാളെ തിരിച്ചടിക്ക്" ... കണ്ടക്ടറുടെ മദ്ധ്യസ്ഥം കേട്ടപാതി തടിയാല്‍ എന്‍റെ കവിളത്ത് ആഞ്ഞടിച്ചു. ഓര്ക്കാപ്പുറത്തുള്ള ആ അടിയില്‍ ഞാന്‍ മറിഞ്ഞുപോയി. അടുത്തിരുന്നയാള്‍് താങ്ങിയിരുന്നില്ല എങ്കില്‍ തല മുന്നിലെ സീറ്റുകമ്പിയിലിടിചേനേ.
അടിയുടെ ആഘാതവും നിറയെ യാത്രക്കാരുടെ മുന്‍പില്‍ വച്ചു അപമാനിക്കപെട്ടതിലുള്ള വേദനയും എന്‍റെ കണ്ണുകളില്‍ ഇരുട്ട് പരത്തി. നിറഞ്ഞ കണ്ണുനീര്‍ മറ്റുള്ളവരെ കാണിക്കാതിരക്കാന്‍് ഞാന്‍ തലകുമ്പിട്ടിരുന്നു, എനിക്ക് കിട്ടിയ എന്‍റെ സീറ്റില്‍.. തൊട്ടരികെ ഒരു യുദ്ധം ജയിച്ച പോരാളിയെപ്പോലെ തടിയന്‍ നെഞ്ഞുവിരിച്ചു നില്ക്കുന്നു.
ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ട നയതന്ത്രജ്ഞനേപ്പോലെ ആഹ്ലാദവാനായ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചു.
Tuesday, 27 January 2009
പ്രവാസ ഉറക്കം
കാര്യങ്ങള്‍ എങ്ങനെയൊക്കെ ആണെന്ങിലും എവിടെ ഒട്ടുമിക്ക ആള്‍ക്കാരും ഉറക്കം ഒരു കുറച്ചിലായിട്ടാണ് കാണുന്നത്. ഉറങ്ങി എന്ന് പറഞ്ഞാല്‍ തീരെ മോശമായിപ്പോയി എന്നുതോന്നുന്ന തരത്തില്‍ അവര്‍ ഇതിനെ കാണുന്നു. "ഞാനിന്നു തീരെ ഉറങ്ങിയില്ല" എന്നായിരിക്കും പലരുടേയും പരിഭവം പറച്ചില്‍. നീണ്ട ഗാഢമായ ഒരുറക്കത്തില്‍നിന്നെഴുന്നേറ്റ് വരുന്ന ചങ്ങാതിയും പറയുന്നതു "വെറുതെ കണ്ണടച്ചു കിടക്കുകയായിരുന്നു" എന്നായിരിക്കും. വരാന്ത്യ ഒഴിവുദിനങ്ങളിലും റമദാനില്‍ ഇവിടെ ലഭിക്കുന്ന അധിക സമയങ്ങളിലും മറ്റും പന്തണ്ട് മണിക്കൂറിലും അധികം പ്രതികാരബുദ്ധിയോടെ ഉറങ്ങി മുതലാക്കുന്നവരാണ് നമ്മളില്‍ ഒട്ടുമിക്കവരും. പക്ഷെ അതങ്ങുസമ്മതിച്ചുതരില്ല എന്നുമാത്രം.
ഉറക്കമില്ലായ്മ അനാരോഗ്യത്തേയാണ് പ്രതിനിധാനം ചെയ്യുന്നത്. നല്ല ഉറക്കം ലഭിക്കുക എന്നത് മാനസികവും ശരീരികവുമായ ആരോഗ്യത്തിന്‍റെ ലക്ഷണമാണ് എന്നത്രേ, എങ്കില്‍ അതുതന്നെയല്ലേ വേണ്ടത്.
വാല്‍കഷ്ണം:
ഇന്നലെ കിടന്നയുടനെതന്നെ ഉറങ്ങിപ്പോയെങ്ങിലും വേണ്ടത്രയങ്ങ് ശരിയായില്ല, ഈയിടയായി ഉറക്കമൊക്കെ വളരേക്കുറവാണ്!
Monday, 19 January 2009
ആമുഖം
ബ്ലോഗ് ലോകത്തില്‍് ഇതു ആദ്യത്തെ കാല് വെപ്പാണ്, എല്ലാവര്‍ക്കും സ്വാഗതം ഒരിക്കല്‍ക്കൂടി.
വളരെ ഗൌരവമായ ഒരു സംരംഭമല്ല ഇതുകൊണ്ട് ഉദേശിക്കുന്നത് മറിച്ച് നേരമ്പോക്കും, വിനോദവും ചില കാര്യങ്ങളും അത്രമാത്രം.
വിഷയങ്ങള്‍ക്ക് പരിധികളില്ല എന്തും വിഷയീഭവിക്കാം, ഈ അണ്‍ടകടാഹത്തിലെ സകല ലൊട്ടുലൊടുക്കു സാധനങ്ങളും (ബഷീറിനോട് കടപ്പാട്) കടന്നുവരാം. പ്രവാസിയാണ് എന്കിലും പ്രയാസങ്ങള്‍ പറയാനിഷ്ടപ്പെടുന്നില്ല, എല്ലാവരും പറഞ്ഞുപറഞ് അതിനു വിലയില്ലതയില്ലേ.
ഏവരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു, നന്ദി.