Friday 24 July, 2009

എങ്കിലും എന്‍റെ ചന്ദ്രികേ.....!!

തോന്ന്യാശ്രമത്തിലെ മൂന്നാം റൗണ്ട്‌ മത്സരത്തിലെ എന്‍റെ രചന വായനകാരുടെ വിലയിരുത്തലിനായി സമര്‍പ്പിക്കുന്നു.

മത്സരത്തിനു നല്കിയ കഥാ സന്ദര്‍ഭം!

ഓടനാവട്ടത്തെ ബി ബിസി കമ്പനി അഥവാ ബഹുജന ബഡായി കമ്പനിയായ കുഞ്ഞന്‍സ് ചായക്കടയില്‍ കച്ചവടം കഴിഞ്ഞ് വിശ്രമിക്കുന്ന കുഞ്ഞന്‍ നായരും, കമ്പനി സ്ഥിരാഗംങ്ങളായ അഞ്ചുപേരും ചേര്‍ന്ന് ഒരു ഗൂഡാലോചന നടത്തുകയായിരുന്നു.
"സന്തോഷ് മാധവന്‍ വരെ തറപറ്റി.. പിന്നെയാ ഈ വെറ്റിലസിദ്ധന്‍.. മൊത്തം തട്ടീപ്പാണെന്നേ..ഇത് പറഞ്ഞാലൊരുത്തനും മനസിലാകത്തില്ല." മേപ്പടി ബഡായി കമ്പനിയിലെ ആറ് സ്ഥിരാംഗങ്ങളില്‍ ഒരാളായ കേണല്‍ ചന്ദ്രന്‍ നായര്‍ ചര്‍ച്ചയ്ക്ക് ചൂട് പകര്‍ന്നു. നാട്ടില്‍ അടുത്തിടെ അവതരിച്ച “വെറ്റിലസിദ്ധന്‍” എന്ന പേരില്‍ പേരെടുത്തുകൊണ്ടിരിക്കുന്ന സിദ്ധനാണ് ഇന്നീ ഗൂഡാലോചനക്ക് കാരണഹേതുവായ മുഖ്യകഥാപാത്രം. തന്നെ കാണാന്‍ വരുന്ന ഭക്തജനങ്ങളുടെ പൂര്‍വ്വചരിത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ വിളിച്ച് പറഞ്ഞ് അവരെ ആശ്ചര്യപ്പെടുത്തുന്നത് സിദ്ധന്റെ വിനോദമായിരുന്നു. കേണല്‍ നായര്‍ക്ക് നിമിഷത്തിന്റെ വ്യത്യാസത്തില്‍ പിറന്ന തന്റെ ഇരട്ടസഹോദരനായ സുകുമാരനുമായി ഇത്തിരി അതിര്‍ത്തിപ്രശ്നം ഉണ്ടായിരുന്നു. സഹോദരന്മാരുടെ പരസ്പര വിദ്വേഷത്തിനു കാരണക്കാരനായിത്തീര്‍ന്നത് ഇരുവരുടെയും പുരയിടത്തിന്റെ അതിര്‍ത്തിയില്‍ അങ്ങോട്ടോ ഇങ്ങോട്ടോയെന്നറിയാതെ മുളച്ചു വന്ന ഒരു വരിക്കപ്ലാവാണ് . ഒരാള്‍ക്ക് ഒറ്റയ്ക്ക് ചുറ്റിപിടിക്കാനാകാത്ത വണ്ണം വളര്‍ന്നുവന്ന വരിക്കപ്ലാവ് തന്റെ പറമ്പിലാണ് നില്‍ക്കുന്നതെന്നും അത് താന്‍ വെട്ടി ഉരുപ്പടി പണിയുമെന്ന കേണലിന്റെ വാദത്തിനെതിരെ “വെട്ടിയാല്‍ ആ കൈവെട്ടുമെന്ന് ” എതിര്‍വാദവുമായി സുകുമാരന്‍ രംഗത്തു വന്നു. എന്നാല്‍ പട്ടണത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന സുകുമാരന് , താന്‍ തടിവെട്ടുന്ന സന്ദര്‍ഭം അറിഞ്ഞ് വരുമ്പൊഴേക്കും തടികടത്താമെന്ന ലക്ഷ്യത്തില്‍, കേണല്‍ മരം മുറിക്കാനുള്ള ഏര്‍പ്പാട് ചെയ്തിരുന്നതാണ്. ഇവിടെയാണ് സിദ്ധന്‍ സുകുമാരനെ സഹായിക്കാന്‍ എത്തിയത്. സിദ്ധന്‍ ജപിച്ചു കൊടുത്ത മഞ്ഞതുണി സുകുമാരന്‍ വരിക്കപ്ലാവില്‍ ചുറ്റികെട്ടുകയും പ്ലാവ് വെട്ടുന്നവന്റെ തലപൊട്ടിതെറിക്കുമെന്ന സിദ്ധന്റെ പ്രവചനം പരസ്യമായി പ്രഖ്യാപിക്കുകയും കൂടി ചെയ്തപ്പോള്‍ തടിവെട്ടാന്‍ പുരോഗമനവാദികള്‍ പോലും മുന്നോട്ട് വരാതെയായി. ഗള്‍ഫില്‍ സുലൈമാനി ഓപ്പറേറ്റര്‍ എന്ന വൈദഗ്ധ്യമേറിയ ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത കുഞ്ഞഹമ്മദാണ് ആറംഗ സംഘത്തിലെ മറ്റൊരാള്‍. ഏത് കാര്യത്തിനും ഗള്‍ഫിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞഹമ്മദ് “ഗള്‍ഫിലില്ലാത്ത ഒരേര്‍പ്പാടാണ് സിദ്ധന്റെ പണി” എന്ന ഒറ്റകാരണത്താലാണ് ഈ ഗൂഡാലോചനകമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ പഞ്ഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാടി വെറും 300 വോട്ടിന് തന്നെ കറിയാച്ചന്‍ തന്നെ തറപറ്റിച്ചത് സിദ്ധന്‍ ഓതി കൊടുത്ത തകിടൊന്നു കൊണ്ട് മാത്രമാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും, പരസ്യമായി അത് സമ്മതിക്കാന്‍ തന്റെ പ്രത്യയശാസ്ത്രം അനുവദിക്കാത്തതുകൊണ്ട് മാത്രം തയ്യാറാവാത്ത സഖാവ് ഗോപാലനാണ് ഈ ഗൂഡാലോചനകമ്മിറ്റിയിലെ നാലാമന്‍. തെങ്ങുകയറ്റക്കാരന്‍ പാക്കരനും പിന്നെ ചായക്കടയോട് ചേര്‍ന്ന് തയ്യല്‍ക്കട നടത്തുന്ന ബേബിച്ചായനുമാണ് സംഘത്തിലെ മറ്റംഗങ്ങള്‍. സിദ്ധന്‍ പ്ലാവില്‍ ജപിച്ചു കെട്ടിയ മഞ്ഞ തുണി വകവെയ്ക്കാതെ പ്ലാവ് മുറിച്ച് മാറ്റിയാല്‍, സിദ്ധന്റെ സകല തന്ത്രങ്ങളും പൊളിയാണെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കാന്‍ കഴിയുമെന്ന സഖാവ് ഗോപാലന്റെ അഭിപ്രായത്തിന് പിന്തുണയുമായി എന്തുകൊണ്ടോ , ആരും മുന്നോട്ട് വന്നില്ല
----

"കളിക്കുന്നത് സൂക്ഷിച്ചു വേണം, തീക്കളിയാണ്", കുഞ്ഞന്‍ നായര്‍ താക്കീതു ചെയ്തു.

"ഒരുപാടു ദൈവീകമായ കഴിവുകളൊക്കെ ഉണ്ടെന്നാണ് കേള്‍ക്കുന്നത്", ഇതിലൊക്കെ കുറച്ചു വിശ്വാസമുള്ള പാക്കരന്‍ ആശങ്കപെട്ടു.

എങ്ങിനെ വിശ്വസിക്കാതിരിക്കും, കഴിഞ്ഞാഴ്ച നട്ടപ്പാതിര നേരത്ത് അയലത്തെ ചന്ദ്രിയുടെ വാതിലില്‍ മുട്ടിയതും, അവളുടെ കെട്ട്യോന്‍ കള്ളനാണെന്ന് കരുതി മുട്ടന്‍ വടിയെടുത്തു മുതുകത്തടിച്ചതും, വീട്ടില്‍ കള്ളന്‍ കയറി എന്നാര്‍ത്തുകൊണ്ട് നാട്ടരെകൂട്ടിയതുമെല്ലാം നാലാളറിയും എങ്കിലും അന്ന് ജീവനും കൊണ്ടോടിയത് താനാണെന്ന് ചന്ദ്രികക്കും തനിക്കും മാത്രമെ അറിയൂ എന്നാണു കരുതിയിരുന്നത്. അതുപോലും തന്നെ കണ്ടമാത്രയില്‍ മുഖത്ത് നോക്കി പറഞ്ഞ വെറ്റിലസിദ്ധനെ എങ്ങിനെ അവിശ്വസിക്കും...!

"ഇക്കാലത്ത് ഇത്തരം തട്ടിപ്പില്‍ ആരെങ്കിലും വിശ്വസിക്കുമോ?" സഖാവ് ഗോപാലനിലെ പരഷ്കരണവാദി ഉണര്‍ന്നു. "എത്ര എണ്ണമാണ് ഇങ്ങനെ ഇപ്പോള്‍ ഇറങ്ങിയിട്ടുള്ളത് !?"

"കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് ?!" ഗള്‍ഫില്‍നിന്നും കേട്ടറിഞ്ഞ വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ കുഞ്ഞഹമ്മദിന് ആകാംഷയായി.

"പോട്ടിപാളിസായി അല്ലാതെന്താ" ബേബിച്ചന്‍ ഇടപെട്ടു.

അഭിമാനത്തിന് അടിയേറ്റ സഖാവ് രൂക്ഷമായി പ്രതികരിച്ചു "നിങ്ങളുടെ മുന്നണി അധികാരത്തിനു വേണ്ടി എത്ര നെറികെട്ട പണിയും ചെയ്യും എന്നതിന്റെ ഉദാഹരണമാണ് ഇത്തരക്കാരെ കൂട്ടുപിടിച്ചതിലൂടെ പുറത്തുവന്നത്".

"നിങ്ങള്‍ ചെയ്തത്ര ഞങ്ങള്‍ ചെയ്തിട്ടുണ്ടാകില്ല " ബേബിച്ചനിലെ രാഷ്ട്രീയക്കാരന്‍ ഉണര്‍ന്നു. "ജനം നിങ്ങളെ നിഷ്കരുണം പുറംതള്ളി, അതംഗീകരിക്കുകയാണ് ആദ്യം വേണ്ടത്, അല്ലാതെ ആളെ മെക്കിട്ടുകേറുകയല്ല" ബേബിച്ചന്‍ ദീര്‍ഘകാലം കുനിഞിരുന്നു പണിയെടുത്തകാരണം വളഞ്ഞുപോയ തന്‍റെ ശരീരം പണിപ്പെട്ടു പരമാവധി നിവര്‍ത്തി നെഞുവിരിക്കാന്‍ വെറുതെ ശ്രമിച്ചു.

"ഇങ്ങനെയാണെങ്കില്‍ ചര്‍ച്ച പുറത്താക്കേണ്ടി വരും", കടയില്‍ രാഷ്ട്രീയം അനുവദിക്കാത്ത കുഞ്ഞന്‍ നായര്‍ ഇടപെട്ടു.

"ഇങ്ങനെ വഴക്കടിക്കാനാണോ നമ്മളിവിടെ കൂടിയിരിക്കുന്നത് ?, ഈ പ്രശ്നം എങ്ങിനെ മറികടക്കും എന്നതിനെക്കുറിച്ച് ചിന്തിക്ക്" കേണല്‍ പ്ലാവിന്റെ കാര്യം വീണ്ടും എല്ലാവരെയും ഓര്‍മ്മിപ്പിച്ചു.

ചര്‍ച്ച തുടര്‍ന്നു, നേരം പാതിരയായി, കാര്യമായ ഒരു തീരുമാനത്തിലെത്താന്‍ ഇനിയും അവര്‍ക്കായില്ല.
"എല്ലാര്‍ക്കും സുലൈമാനി ഞമ്മളെ വക" കുഞ്ഞഹമ്മദ് ദീര്‍ഘകാലത്തെ തന്റെ എക്സ്പീരിയന്‍സ് പുറത്തെടുക്കാന്‍ തന്നെ തീരുമാനിച്ചു കൊണ്ടു കടയുടെ അടുക്കള ഭാഗത്തേക്ക്‌ നീങ്ങി.

തന്‍റെ കടയിലെ പഞ്ചസാരയും, തേയിലയും മറ്റു സാമഗ്രികളും ഉപയോകിച്ചുണ്ടാകിയ ചായ തന്‍റെ നേരെ നീട്ടിയ കുഞ്ഞഹമ്മദിനെ തുറിപ്പിച്ചു നോക്കികൊണ്ട് കുഞ്ഞന്‍ നായര്‍ ചോദിച്ചു "ഇതാണോ ഞമ്മന്റെ വഹ..?"

"ആ തുണിയാരെന്കിലും മാറ്റിയാല്‍ വെട്ടുന്ന കാര്യം ഞാനേറ്റു" പാക്കരന്‍ ധൈര്യം സംഭരിച്ച് തന്റെ നിര്‍ദേശം മുന്നോട്ടു വച്ചു. പക്ഷെ ആര് തുണി നീക്കും, അതായി അടുത്ത പ്രശ്നം.

"വ്യാജ സിദ്ധന്മാരെ പരസ്യമായി എതിര്‍ത്ത് വോട്ടുചോദിച്ചവരല്ലേ നിങ്ങള്‍, സഖാവ് തന്നെ അതേല്‍ക്കട്ടെ" ശത്രുപക്ഷത്തെ കെണിയിലാക്കാനുള്ള സന്ദര്‍ഭം ബേബിച്ചന്‍ വെറുതെ കളഞ്ഞില്ല.

"അതെ സഖാവാണ് അതിന് പറ്റിയ ആള്‍" കേണല്‍ അത് പിന്താങ്ങി.
നിലപാടിന്റെയും, പ്രത്യയശാസ്ത്രത്തിന്റെയും പ്രശ്നമായത്‌ കൊണ്ട് സഖാവ് വല്ലാത്തൊരു കുരുക്കിലകപ്പെട്ട അവസ്ഥയിലായി.

അവസാനം സഖാവ് അതേറ്റെടുത്തു.

പാതിരാ നേരമായത്കൊണ്ട് അപ്പോള്‍ത്തന്നെ കാര്യം നടത്താന്‍ തീരുമാനിച്ചുക്കൊണ്ട് അവര്‍ എല്ലാവരും കേണലിന്റെ പറമ്പിലേക്ക്‌ നടന്നു. ഇടയ്ക്ക് പാക്കരന്‍ വീട്ടില്‍കേറി കോടാലി എടുത്തു.
തടിച്ചു വീര്‍ത്ത വരിക്കപ്ലാവിന്റെ അരയില്‍കെട്ടിയ മഞ്ഞതുണി ഒരു കുസൃതിയോടെ സഖാവ് വലിച്ചഴിച്ചു. തന്‍റെ കൂട്ടുകാരുടെ മുമ്പില്‍, പ്രത്യേകിച്ചും ബേബിച്ചന്റെ മുമ്പില്‍‍, ഷൈന്‍ ചെയ്യാനുള്ള ഒരസുലഭ മുഹൂര്‍ത്തമായിരുന്നു സഖാവിനത്.

ഉള്‍ഭയത്തോടെ കുറച്ചു മാറിനിന്ന എല്ലാവരും ആശ്വാസത്തോടെ പരസ്പരം തലകള്‍ തപ്പിനോക്കി, ഇല്ല എല്ലാം യധാസ്ഥാനത്ത് തന്നെയുണ്ട്..!, ഒന്നും സംഭവിച്ചില്ലാ ....!!

വിറയ്ക്കുന്ന കാല്‍വെപ്പോടെ പാക്കരന്‍ മുന്നോട്ടു നീങ്ങി. അവന്റെ നെഞ്ഞിടിപ്പ്‌ മറ്റുള്ളവര്‍ക്ക് കേള്‍ക്കാവുന്നത്ര ഉച്ചത്തിലായി. നാവുകൊണ്ട് ചുണ്ട് നനച്ചു, കൈകള്‍ കൊടാളിയില്‍ മുറുക്കിപ്പിടിച്ചു, സര്‍വ്വശക്തിയുമെടുത്ത്, പാക്കരന്‍ ആഞ്ഞുവെട്ടി....!!

വെട്ടിന്റെ ശക്തിയില്‍, പഴുത്തു പാകമായ ഒരു മുഴുത്ത ചക്ക ഞെട്ടറ്റു പാക്കരന്റെ തലയില്‍ തന്നെ പതിച്ചു. ഇരുട്ടില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുന്നതിനു മുന്‍പ്‌ പാക്കരന്‍ ഒരലര്‍ച്ചയോടെ ജീവനും കൊണ്ടോടി, കൂടെ കൂട്ടുകാരും. കോടാലി അപ്പോഴും കൈവിട്ടിരുന്നില്ല.
കേണലിന്റെ പറമ്പിലെ ആള്‍ക്കുയരമുള്ള വേലികെട്ട് അവര്‍ പുഷ്പം പോലെ ഹര്‍ഡില്‍സ് ചെയ്തു. സുകുമാരന്റെ പറമ്പും കഴിഞ്ഞു ഇടവഴിയിലൂടെ ഓടിയ പാക്കരന്‍ ചന്ദ്രികയുടെ പറമ്പിലേക്ക് എടുത്തുചാടി, കൂടെ സംഘവും.

കൂട്ടത്തോടെ അടുത്തുവരുന്ന പാതപധനം കെട്ട് പരിഭ്രാന്തിയോടെ ആരോ ഒരാള്‍ ചന്ദ്രികയുടെ വീടിന്റെ പുറംവ്വാതില്‍ തുറന്നു പുറത്തുചാടി. കയ്യില്‍ ഉയര്‍ത്തിയ കോടാലിയുമായി മുന്നില്‍ പാക്കരനും പിന്നിലായി സംഘത്തിനേയും കണ്ട അയാള്‍ ഉടുതുണി വാരിയെടുത്ത് തിരിഞ്ഞോടാന്‍ ശ്രമിച്ചു, പക്ഷെ മുന്നിലെ കല്ലില്‍ത്തട്ടി മുഖമടച്ചു വീണു.

"എന്നെ കൊല്ലരുത് ഞാന്‍ ഇവിടുംവിട്ടു പൊയ്കൊള്ളാം" അയാള്‍ കൈകളുയര്‍ത്തി തന്നോടടുക്കുന്ന പാക്കരനോടും സംഘത്തിനോടുമായി യാചിച്ചു. അയാളുടെ അലര്‍ച്ചകേട്ട് പരസരബോധമുണ്ടായ പാക്കരന്‍ നിന്നു.

ഓടിയെത്തിയ കൂട്ടുകാരും പാക്കരനും ആ മുഖം കണ്ടു ഞെട്ടി. അത് സിദ്ധനായിരുന്നു, വെറ്റിലസിദ്ധന്‍...!

"ഞാനിനി ആരേയും പറ്റിക്കില്ല, തെറ്റുപറ്റി, എന്നെ ഒന്നും ചെയ്യരുത്" അയാള്‍ വീണ്ടും താന്‍ ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞു കൊണ്ടുകരഞു.

പാക്കരന്‍ തിരിഞ്ഞു പാതിചാരിയ ചന്ദ്രികയുടെ വീടിന്റെ പുറംവാതിലിലേക്ക് നോക്കി, അവിടെ അരണ്ട വെളിച്ചത്തില്‍ ഇരുട്ടിലേക്ക് മറഞ്ഞ രൂപത്തെ നോക്കി അവന്റെ മനസ്സു‍ പറഞ്ഞു "എങ്കിലും എന്‍റെ ചന്ദ്രികേ.....!!"