Wednesday 1 December, 2010

ഒരു പ്രശ്നപരിഹാരം

എങ്ങിനെയെങ്ങിലും ഒരു സീറ്റ് ഒപ്പിക്കണം എന്നായിരുന്നു ചിന്ത മുഴുവനും. തിരക്കുപിടിച്ച ബസ്സില്‍ തൂങ്ങിപ്പിടിച്ച്‌ നില്ക്കാന്‍ തുടങ്ങിയിട്ട് കുറേനേരമായി. ബസ്സിലാണെങ്കിലോ പരമാവധി ആളെ നിറച്ചിട്ടുണ്ട് എന്നാലും കൂടുതല്‍ കൂടുതല്‍ ആളുകളെ കയറ്റിക്കൊണ്ടിരിക്കയാണ് 'കിളി'. കോണിപ്പടിയില്‍നിന്നിറങ്ങാതെ ആളുകളെ, പ്രത്യേകിച്ചും സ്ത്രീജനങ്ങളെ, കയ്യും മെയ്യും കൊടുത്തു സഹായിച്ചും ചെയ്യുന്ന ജോലി വളരെ 'സിന്‍്സി്യറായി' ചെയ്തുകൊണ്ടിരിക്കയാണ് അദ്ദേഹം.

തിരക്കില്‍നിന്നു ഒന്നുമാറി ഒരരികുപറ്റി സീറ്റുചാരി നില്‍ക്കുകയായിരുന്നു ഞാന്‍്. സ്വല്പ്പം ശുദ്ധവായുവും കിട്ടും താന്‍ ചാരി നില്‍കുന്ന സീറ്റിലെ ആളൊഴിഞ്ഞാല്‍് അതില്‍ കയറിപറ്റുകയും ചെയ്യാം എന്ന ഉദ്ദേശവും ഉണ്ട് ആ നില്‍പ്പിന്. തോട്ടുമുന്പില്‍ ഒരു തടിയന്‍ നില്‍പ്പുണ്ട്‌ അയാള്‍ക്കും അതേ ഉദേശമാണെന്നു തോന്നുന്നു. എങ്കില്‍ ഈ മല്‍സരത്തിലെ എന്‍റെ പ്രധാന എതിരാളി അയാളായിരിക്കും.
 
ബസ്സ് പതുക്കേ ഞരങ്ങി നീങ്ങിക്കൊണ്ടിരിക്കുന്നു. ടൌണില്‍ നിന്നു പുറപ്പെട്ടിട്ട് ഒരു മണിക്കൂറിലധികമായി ഭാരം കാരണം അധികവേഗത്തില്‍് നീങ്ങാന്‍ പറ്റുന്നില്ല അതിന്. ദീര്‍ഘകാലം ഈ റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിയാണത് പോരാത്തതിന് ഡ്രൈവര്‍ ഒരു പ്രായം ചെന്ന ആളും. തന്റെ ശ്രദ്ധയും വാഹന നിയന്ത്രണവും കൊണ്ടു ധാരാളം ആളുകളെ ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ച ചരിത്രമുണ്ട് അദേഹത്തിന്. പക്ഷെ യാത്രക്കാര്‍ക്ക് ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ല. തിരക്കിന്‍റെ ഈ ലോകത്ത് എല്ലാവരും വേഗത്തേ ഇഷ്ടപ്പെടുന്നവരാണ്. പലരും പിറുപിറുക്കുന്നുണ്ട്, പിന്നില്‍നിന്നും അത് ആരോ ഉറക്കെ പ്രകടിപ്പിക്കുകയും ചെയ്തു 

"ഒന്നു വേഗം പോകെന്റെ മാഷേ, ചെന്നിട്ടു വേറെ പണിയുണ്ട്" .. അയാള്‍ വിളിച്ചു പറഞ്ഞു. 

അവരെ സംബന്ധിച്ചിടത്തോളം വേഗതയുടെ ഈ ആധുനിക ലോകത്ത് ജീവിക്കാന്‍ അര്‍ഹത നഷ്ടപെട്ടവരില്‍ ഒരാളാണ് അദേഹവും.

ബസ്സ് തൊട്ടടുത്തുള്ള ഒരു നാല്‍കവലയിലെത്തി. വഴി വാണിഭക്കാരും, യാത്രക്കാരും, വൈകുന്നേരത്ത് വെടിപറഞിരിക്കുന്ന നാട്ടുകാരെയും കൊണ്ടു നിറഞ്ഞ ഒരു ചെറു പട്ടണമാണത്. കുറെ ആള്‍ക്കാര്‍ ഇറങ്ങാനും അതിലെറേപ്പേര്‍് കയറാനുമുണ്ടവിടെ. ഞാന്‍ നോട്ടമിട്ടിരിക്കുന്ന സീറ്റിലെ ആള്‍ ഇറങ്ങാനുള്ള പുറപ്പാടിലാണെന്നു തോന്നുന്നു. അയാള്‍ തയ്യാറെടുക്കുകയാണ്, മുണ്ട് മുറുക്കിയുടുത്ത് വീണു പോകാതിരിക്കാന്‍ ബാഗ് തന്‍റെ കക്ഷത്തിലിറുക്കിപ്പിടിച്ചു ശരിക്കും ഒരു യുദ്ധത്തിനു തയ്യാറാകുംപോലെ. മിക്കവാറും ഒരു മല്ലയുദ്ധം തന്നെ വേണ്ടിവരും ഇറങ്ങാന്‍, കാരണം സീറ്റ് പിടിക്കാന്‍ തയ്യാറായി നില്‍കുന്ന ഞങ്ങളെ മറികടന്നാല്‍ തന്നെ ഇടിച്ചുകേറുന്ന യാത്രക്കാരെ പ്രതിരോധിച്ചു ഇടുങ്ങിയ വാതിലിലൂടെ പുറത്തു കടക്കുക കുറച്ചു ശ്രമകരം തന്നെ.

അയാളെഴുന്നേറ്റതേ കണക്ക് ഞാനും തടിയനും വേറെ ചിലരും ഒരു മല്‍പ്പിടുത്തം തന്നെ നടത്തി ആ സീറ്റ് സ്വന്തമാക്കാന്‍. അയാള്‍ എണീറ്റപ്പോള്‍ പിന്നില്‍ പ്രത്യക്ഷമായ വിടവിലൂടെ ഞാനെന്‍റെ ശരീരം തിരുകിക്കൊള്ളിച്ചു സീറ്റില്‍ ഏതാണ്ട് സ്ഥാനം ഉറപ്പിച്ചു. പക്ഷെ കാലുകള്‍ ഇപ്പോഴും പുറത്താണ്, ആളുകള്‍ നില്‍ക്കുന്ന ഭാഗത്ത്. അതേസമയം മുന്നിലൂടെ തടിയനും സീറ്റിലേക്ക് തന്‍റെ പിന്‍ഭാഗം നീട്ടി... പക്ഷെ ഇരുന്നത് എന്‍റെ മടിയിലേക്കായിരുന്നു. അയാളുടെ ശരീരത്തിനടിയില്‍പെട്ടു ഞാന്‍ ഞെരുങ്ങിപ്പോയി. അതിഭാരവും വേദനയും കാരണം എന്താണ് സംഭവിക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. വേദന സഹിക്കവയ്യാതെ ഞാനയാളെ ഒന്നു പിച്ചിയെന്നു തോന്നുന്നു .. തേള് കടിച്ചാലെന്നപോലെ അയാള്‍ ചാടി എണീറ്റു. നന്നായി വേദനിചെന്നു തോന്നുന്നു അയാളെന്നെ രൂക്ഷമായി നോക്കി, പേടിപ്പെടുത്തുന്ന രീതിയില്‍. എന്തിനോ തയ്യാറെടുത്തത്പോലെയാണ് ആ നോട്ടം. എന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് മനസ്സില്‍ പേടി ഇരട്ടിച്ചു.
 
ബെല്ലടിക്കാനോങ്ങിയ കണ്ടക്ടറോട് അയാളാജ്ഞാപിച്ചു "വണ്ടി വിടാന്‍ വരട്ടെ, ഇയാളെന്നെ പിച്ചി (നുള്ളി)". അയാള്‍ എല്ലാവരുടെയും മുന്‍പില്‍ പ്രശ്നമവതരിപ്പിച്ചു. 

എന്തുചെയ്യണമെന്നറിയാതെ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. മനപ്പൂര്‍വമാല്ലെങ്ങിലും മറ്റു യാത്രക്കാരുടെ മുന്നില്‍ ഒരു കുറ്റവാളിയാണ് ഞാനിപ്പോള്‍. എല്ലാവരുടെയും നോട്ടം എന്നിലേക്കാണ്, ഒരപൂര്‍വ വസ്തുവിനെ കാണുമ്പോലെ അവരെന്നെ തുറിച്ചുനോക്കുന്നു.

"എനിക്കറിയണം എന്തിനാണ് ഇയാളെന്നെ പിച്ചിയതെന്ന്", തടിയന്‍ വീണ്ടും ഒച്ചവെച്ചു.

മറുപടിപറയാനാകാതെ ഞാന്‍ പതറി, അല്ലേലും ഞാനങ്ങനെയാണ് ഇത്തരം സന്നിഗ്ദ ഘട്ടങ്ങളില്‍ വാക്കുകള്‍ പുറത്തു വരില്ല.

"വണ്ടി വൈകിക്കാന്‍ പാടില്ല, ദയവായി യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്", കണ്ടക്ടര്‍ അയാളെ സാന്ത്വനപ്പെടുത്താന്‍് ശ്രമിക്കുന്നുണ്ട്.

"ഇതിനു തീരുമാനമെടുത്തിട്ടു പോയാല്‍ മതി" അയാള്‍ വഴങ്ങുന്നില്ല.

നേരം വൈകിയാലുള്ള നഷ്ടങ്ങളെ കുറിച്ചും, പിന്നില്‍ വരുന്ന ബസ്സിന്റെ മത്സര സ്വഭാവത്തിനേക്കുറിച്ചും, സര്‍വോപരി യാത്രക്കാരുടെ ബുദ്ധിമുട്ടിനെക്കുറിച്ചും മറ്റും കണ്ടക്ടര്‍ അയാളോട് വിശദീകരിക്കാന്‍് ശ്രമിച്ചു. പക്ഷെ വല്ലാത്ത വാശിയിലാണയാള്‍്, വഴങ്ങുന്ന മട്ടില്ല.
 
ഏതാണ്ട് പതിനഞ്ച് മിനിറ്റോളമായി യാത്ര മുടങ്ങിയിട്ട്. കണ്ടക്ടര്‍ ഡ്രൈവറുമായി കൂടിയാലോചനയിലാണ് യാത്രക്കാര്‍ പരസ്പരം പിറുപിറുക്കുന്നു. ചിലര്‍ എന്‍റെ നേരേ കണ്ണുരുട്ടുന്നുണ്ട്, അവരുടെ യാത്ര മുടക്കുന്നതിന് കാരണക്കാരന്‍ ഞാനാണല്ലോ.

"ഒരു മാര്‍ഗ്ഗമുണ്ട്‌" അവസാനം പരിഹാരം കണ്ട ആഹ്ലാദത്തോടെ കണ്ടക്ടര്‍ വിളിച്ചു പറഞു. എല്ലാവരുടെയും നോട്ടം അങ്ങോട്ടായി.

തടിയനെ നോക്കി കണ്ടക്ടര്‍ ചോദിച്ചു "ഇയാള്‍ നിങ്ങളെ പിച്ചിയോ?", തടിയന്‍ അതേ എന്ന ഭാവത്തില്‍ തലയാട്ടി.

"എങ്കില്‍ നിങ്ങള്‍് ഇയാളെ തിരിച്ചടിക്ക്" ... കണ്ടക്ടറുടെ മദ്ധ്യസ്ഥം കേട്ടപാതി തടിയന്‍ എന്‍റെ കവിളത്ത് ആഞ്ഞടിച്ചു. ഓര്ക്കാപ്പുറത്തുള്ള ആ അടിയില്‍ ഞാന്‍ മറിഞ്ഞുപോയി. അടുത്തിരുന്നയാള്‍് താങ്ങിയിരുന്നില്ല എങ്കില്‍ തല മുന്നിലെ സീറ്റുകമ്പിയിലിടിച്ചേനേ.

അടിയുടെ ആഘാതവും നിറയെ യാത്രക്കാരുടെ മുന്‍പില്‍ വച്ചു അപമാനിക്കപെട്ടതിലുള്ള വേദനയും എന്‍റെ കണ്ണുകളില്‍ ഇരുട്ട് പരത്തി. നിറഞ്ഞ കണ്ണുനീര്‍ മറ്റുള്ളവരെ കാണിക്കാതിരക്കാന്‍് ഞാന്‍ തലകുമ്പിട്ടിരുന്നു, എനിക്ക് കിട്ടിയ എന്‍റെ സീറ്റില്‍.. തൊട്ടരികെ ഒരു യുദ്ധം ജയിച്ച പോരാളിയെപ്പോലെ തടിയന്‍ നെഞ്ഞുവിരിച്ചു നില്ക്കുന്നു.

ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ട നയതന്ത്രജ്ഞനേപ്പോലെ ആഹ്ലാദവാനായ കണ്ടക്ടര്‍ ഡബിള്‍ ബെല്ലടിച്ചു.

Sunday 24 October, 2010

തടിച്ച സുന്ദരി.

തടിച്ചു വീര്‍ത്ത ശരീരം, കൊഴുപ്പടിഞ്ഞ് കൂടിയ കുടവയര്‍, ഓടാനോ എന്തിനു ഒന്ന് വേഗത്തില്‍ നടക്കാനോ പറ്റാത്ത അവസ്ഥ, നേരാം വണ്ണം ഒന്ന് കിടക്കാനോ ഉറങ്ങാനോ പറ്റാതെ, മറ്റുള്ളവരെപോലെ ആയാസരഹിതമായി യാത്ര ചെയ്യാന്‍ പറ്റാതെ... പൊണ്ണത്തടി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനവധിയാണ്. അത്തരം ഒരവസ്ഥ ഒരാളും ആഗ്രഹിക്കുന്നുണ്ടാവില്ല. ആ അവസ്ഥയില്‍ ഉള്ളവര്‍ പോലും തങ്ങളുടെ പങ്കാളികളെ കുറിച്ച് സ്വപ്നത്തില്‍ പോലും ഇത്തരം ഒരു രൂപം സങ്കല്‍പ്പിക്കാന്‍ അറയ്ക്കും. 
 
‘മടിയിലിരുത്തി ഓമനിക്കാന്‍ തോന്നുന്നു’ പ്രസിദ്ധ ഗായകന്‍ അദ്നാന്‍ സമിയെ കണ്ടപ്പോള്‍ ആരാധികയായ ഒരു സ്ത്രീ പുറപ്പെടുവിച്ച കമെന്റാണത്രെ മുകളിലേത്. തടിച്ച അദ്ദേഹത്തിന്റെ മുഖവും ശരീരവും കണ്ടപ്പോള്‍ ഉണ്ടായ ഓമനത്വത്തില്‍ നിന്നായിരിക്കാം ഇത്തരം ഒരു കമെന്റ്റ്‌ അവരില്‍ നിന്നുണ്ടായത് (ആരോഗ്യകാരണങ്ങള്‍ കൊണ്ട് ഇന്ന് അദ്ദേഹവും തടി കുറച്ചു!). എന്നിരുന്നാലും സ്വന്തം ശരീരം തടിക്കുന്നത് ആരും ഇഷ്ടപ്പെടുന്നുണ്ടാവില്ല. അത് നമ്മുടെ ആധുനിക സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് യോചിക്കുന്നില്ല എന്ന് മാത്രമല്ല, വൈരൂപ്യവുമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ അതിനു പുറമെയും.

മെലിഞ്ഞൊട്ടിയ ശരീരവും അതിനനുസരിച്ച അളവുകളും പൂച്ചനടത്തവും ഒക്കെ നമ്മുടെ പെണ്‍കുട്ടികളുടെ ആധുനിക സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രഥദമസ്ഥാനീയരാണ് . മെലിയാന്‍ വേണ്ടി ഭക്ഷണമുപേക്ഷിച്ചു മരിച്ചു പോയ മോഡലും, ഹിന്ദി സിനിമാ നടിയുടെ സീറോ സൈസും ഒക്കെ വന്‍ ചര്‍ച്ചാ വിഷയമാകുന്നത് സമൂഹത്തില്‍ ഈ പ്രവണതയുടെ വേരോട്ടം എത്രത്തോളം  ആഴത്തിലാണെന്നു വിളിച്ചോതുന്നു. മലയാളികളുടെ പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പത്തില്‍ കുറച്ചു തടിയൊക്കെ ആവാമെന്ന് തോന്നുന്നു. പഴയകാല സിനിമാ-സാഹിത്യ നായികമാരെ പരിചയപ്പെടുത്തുന്നത് അത്തരത്തിലായിരുന്നു. 

പുറത്ത് രോമം, കുംഭ, വെടിക്കല തുടങ്ങിയ പഴയ പുരുഷ ലക്ഷണങ്ങളും ഇപ്പോള്‍ ആറുപായ്‌ക്ക്‌ (6 pack muscle), എട്ടുപായ്‌ക്ക് (8 pack muscle) സങ്കല്‍പ്പങ്ങള്‍ക്ക് വഴിമാറി. കുമാരന്മാര്‍ മസിലുരുട്ടി, കൈവിരിച്ചു, നെഞ്ചു വിരിച്ചു, അണ്ടര്‍വേയറിനു താഴെ പാന്റിട്ടു നടക്കുന്ന കാലം!.

എന്നാല്‍ തടിച്ചികളാണ് സുന്ദരികള്‍ എന്ന് വിശ്വസിക്കുന്നവരും ലോകത്ത് ജീവിച്ചിരിക്കുന്നു എന്നറിയാമോ?! 

സംഗതി ഇവിടെയോന്നുമല്ല, അങ്ങ് ആഫ്രിക്കയിലെ ഉഗാണ്ടയിലാണ് (വെറുതെ ഒരു വെയിറ്റിനുവേണ്ടി ഉഗാണ്ട എന്ന് പറഞ്ഞതല്ല, ഇത് ശരിക്കും നമ്മളെ ഉഗാണ്ട തന്നെ!).

ഉഗാണ്ടയിലെ ഗോത്രവര്ഗ്ഗക്കാരിലാണ് ഈ വിചിത്രമെന്നു തോന്നാവുന്ന രീതിയുള്ളത്. അവിടുത്തെ പുരുഷന്മാര്‍ക്ക് തങ്ങളുടെ സ്ത്രീകള്‍ തടിച്ചികളാവുന്നതാണ് ഇഷ്ടം! എത്ര തടി കൂടുന്നോ അത്രയും സുന്ദരികാളാകുന്നു, തടിയാണവിടെ സൗന്ദര്യത്തിന്റെ അളവുകോല്‍!. 

കാണുമ്പോള്‍ തന്നെ ഒരു ‘മൊത്ത’മൊക്കെ തോന്നികാന്‍ ചില പ്രത്യേക ഞൊറികളോടെയുള്ള വസ്ത്രങ്ങളാണ് അവിടുത്തെ സ്ത്രീകള്‍ മേല്‍വസ്ത്രത്ത്തിനു താഴെ ധരിക്കുന്നത്, ചന്തി (നിതംബം എന്നും പറയും) കൂടുതലായി തോന്നിക്കാന്‍!

 ഒരു ഫാറ്റ്‌ ഹട്ട്

സ്വാഭാവികമായും വിവാഹ മാര്‍ക്കറ്റിലെ മൂല്യവും തടിയെ ആശ്രയിച്ചു നില്‍ക്കുന്നു ഇവിടെ. കല്ല്യാണമുറപ്പിച്ച പെണ്ണിനെ ശരീരപുഷ്ടിക്കായി മാത്രം രണ്ടു മാസക്കാലം വേറിട്ടൊരു കുടിലില്‍ താമസിപ്പിക്കുന്നു ഇവിടെ. ഇത്തരം കുടിലുകള്‍ ‘ഫാറ്റ് ഹട്ട്’ എന്ന പേരില്‍ അറിയപ്പെടുന്നു. ഇക്കാലങ്ങളില്‍ അവര്‍ക്ക് പുരുഷ ദര്‍ശനം നിഷിദ്ധം! കുടിലിനു പുറത്തിറങ്ങാറില്ല അവര്‍. അമ്മയോ, സഹോദരിമാരോ, കൂട്ടുകാരികളോ ആയ സ്ത്രീകള്‍ മാത്രം കൂട്ടിനിരിക്കും. ശാരീരികമായ അധ്വാനങ്ങളൊന്നും ഇക്കാലങ്ങളില്‍ പാടില്ല. 

കന്നുകാലി വളര്‍ത്തല്‍ മുഖ്യ ജീവിതോപാധിയായ അവരുടെ ഭക്ഷണത്തിലും പാലും പാലുല്പന്നങ്ങളും വലിയ സ്വാധീനം ചെലുത്തുന്നു. ഫാറ്റ് ഹട്ടിലെ ജീവിതത്തില്‍ ഒരു ദിവസം 5000 കലോറിവരെ അവര്‍ അകത്താക്കുമത്രേ!

അങ്ങിനെ രണ്ടുമാസം ശരീരമനങ്ങാതെ തിന്നും കുടിച്ചും ആര്‍ജിച്ച കൊഴുപ്പുമായി, ഏതാണ്ട് 80 പൌണ്ട് വരെ വര്‍ധിച്ച തൂക്കവുമായി ‘സൗന്ദര്യവതി’കളായാണ് അവര്‍ വിവാഹപ്പന്തലിലേക്ക് പോകുന്നത്. 

ഇങ്ങിനെയൊക്കെ ആണെങ്കിലും പുരുഷന്മാര്‍ അവിടെ ആരോഗ്യദൃഡഗാത്രരാണ് ! പേശീദൃഡമായ ആഫ്രിക്കന്‍ കരുത്തര്‍! അവര്‍ക്ക് സ്വന്തം ശരീരം തടിവെക്കുന്നത് ഇഷ്ടമല്ല! കാലികളെ മേയ്ക്കാനും വളര്‍ത്താനുമൊക്കെ ശരീരം ദൃഡമായിരിക്കണമെന്നാണ് അവരുടെ ഭാഷ്യം. ഇതിലൊരു കള്ളക്കളിയില്ലേ? ഒന്നുകില്‍ തങ്ങളുടെ പുരുഷന്മാര്‍ കരുത്തരായിരിക്കണമെന്ന സ്ത്രീകളുടെ സ്വാര്‍ത്ഥത അല്ലെങ്കില്‍ പെണ്ണുങ്ങള്‍ എങ്ങിനെയായാലും വേണ്ടില്ല തങ്ങള്‍ ഫിറ്റായിരിക്കണമെന്ന പുരുഷന്റെ കുടിലത!

പട്ടിണി കിടന്നു സ്വന്തം ശരീരത്തെ പീഡിപ്പിക്കുന്ന അഭിനവ സുന്ദരിമാര്‍ ഇത് കണ്ടിരുന്നെങ്കില്‍ അവര്‍ക്ക് മോഹഭംഗമുണ്ടായേനെ! ചിലരെങ്കിലും തങ്ങള്‍ അവിടെ ജനിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടാകും അല്ലെ?! 

തടിച്ചികളെ നിങ്ങള്‍ നിരാശപ്പെടാതിരിപ്പിന്‍ നിങ്ങളെ ഇഷ്ടപ്പെടുന്ന പുരുഷന്മാരും ഈ ഭൂമിയിലുണ്ട്, അങ്ങ് ഉഗാണ്ടയിലെങ്കിലും! 

എന്താ ഇത് ഒരു കൗതുക വാര്‍ത്ത തന്നെയല്ലേ ?!

Monday 27 September, 2010

സൈതാലിക്കാക്കാന്റെ പ്രലോഭനങ്ങള്‍

‘ഹോട്ടല്‍ ഡി പാരിസ്‌’ അതാണ്‌ സൈതാലിക്കാക്കാന്റെ ചായമക്കാനിയുടെ പേര്. ചായയും വീട്ടുകാരി ഉണ്ടാക്കി കൊണ്ടുവരുന്ന പലഹാരങ്ങളും കൂടാതെ ഉച്ചക്ക് സ്ഥിരം കുറ്റികളായ നാട്ടിലെ കൂലിപ്പണിക്കാര്‍ക്ക് ഊണും കൊടുക്കുന്നുണ്ടവിടെ. 

മദ്ധ്യവയസ്കന്‍, കള്ളിത്തുണിയും കയ്യുള്ള ബനിയനും സ്ഥിരവേഷം. തുണിയെപ്പോഴും ഒരു കൊച്ചു കുടം കമെഴ്ത്തി വച്ചപോലെ ആകൃതിയൊത്ത കുംഭയ്ക്ക് താഴെയായി മടക്കി കുത്തിയതു കണ്ടാല്‍ ഇതാ ഇപ്പോപ്പോകും എന്ന മട്ടില്‍ കമ്പില്‍ തടഞ്ഞു നില്ക്കണ തുണി പോലെ. ‘ലോ വെയ്സ്റ്റ്‌’ വസ്ത്രധാരണത്തിന്റെ നാട്ടിലെ ഉപജ്ഞാതാവാണ് സൈതാലിക്കാക്ക. 
   
നാട്ടിലെ ഒരു പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമാണ് ഈ ചായമക്കാനി. അത്യാവശ്യം കുഴപ്പമില്ലാത്ത കച്ചവടമുണ്ട് സൈതാലിക്കാക്കാക്ക്. ചായക്ക് പുറമേ കാരംസ്‌ ചെറുപ്പക്കാരെ അങ്ങോട്ട്‌ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. 

അതിരാവിലെ തുടങ്ങും കച്ചവടം. സുബഹിക്ക് പള്ളിയില്‍ നിന്നും മടങ്ങുന്നവര്‍ ഓരോ കാലി അടിച്ചു പത്രപരായണവും അത്യാവശ്യം കുറച്ചു പരദൂഷണവും കഴിച്ചേ വീട്ടിലേക്കു മടങ്ങൂ.  ഒരൊറ്റ പത്രമേ ഉള്ളൂ എങ്കിലും അതവിടെ കൂടിയവര്‍ ഷീറ്റുകള്‍ കൈമാറി വായിക്കും. ചിലപ്പോഴൊക്കെ നാട്ടിലെ ‘ജനറല്‍ സര്‍വിസ്’ ആയ ബാപ്പുട്ടിക്കാക്ക ഉറക്കെ വായിക്കും മറ്റുള്ളവര്‍ ശ്രോതാക്കളാകും.
വരുന്നവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു ചായ ഇടുന്നതും സപ്ലൈ ചെയ്യുന്നതും എല്ലാം സൈതാലിക്കാക്ക തന്നെ. ഒരു വണ്മാന്‍ ഷോ. വൈകുന്നേരങ്ങളില്‍ നാട്ടുകാര്‍ ഒത്ത്കൂടുന്നതും വെടിപറഞ്ഞിരിക്കുന്നതും എല്ലാം ഇതിനു ചുറ്റും തന്നെ.

നാട്ടിലെ കാര്യമായി പണിയൊന്നും ഇല്ലാത്ത ചെറുപ്പക്കാരാണ്, അബു, ഉസ്മാന്‍, സലാം, ഗോപാലന്‍ തുടങ്ങിയവര്‍. എന്നും ചായമക്കാനിയില്‍ ഒത്തു കൂടി കാരംസ്‌ കളിയാണ് മുഖ്യ തൊഴില്‍. ഓരോ കളിക്കും ഈടാക്കുന്ന ബോര്‍ഡിന്റെ വാടക കൂടാതെ ഇടയ്ക്ക് ചായയും ചിലവാകുന്നത് കൊണ്ട് അവരുടെ വരവും സൈതാലികാക്കാക്കും സന്തോഷമാണ്.

പതിവുപോലെ അന്നും വൈകുന്നേരം അവരവിടെ കൂടിയിരുന്നു. വന്നപാടെ ഉസ്മാന്‍ നാല് ചായക്കോര്‍ഡര് കൊടുത്തു.

“ഇവിടെ നാല് ചായൈ”, അടുക്കളഭാഗത്തേക്ക് നോക്കി സൈതാലിക്കാക്ക ഉറക്കെ വിളിച്ചു പറഞ്ഞു, പിന്നെ അടുക്കളയില്‍ ചെന്ന് സ്വയം ചായ കൂട്ടാന്‍ തുടങ്ങി.

“ഓ പറീണത് കേട്ടാ തോന്നും ഇവിടെ പണിക്കാരെ കൊണ്ട് നടക്കാമ്പറ്റില്ലെന്ന്” ഗോപാലന്‍ പരിഹസിച്ചു. അത് കേട്ട് പുഞ്ചിരിച്ചു കൊണ്ട് സൈതാലിക്കാക്ക തന്റെ പണികളില്‍ മുഴുകി.

കളി നല്ല ആവേശത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരെക്കാള്‍ നന്നായിട്ട് കളിക്കുന്ന ഉസ്മാന്റെ ഒരു നീക്കം കണ്ടു അബു ഇങ്ങനെ തട്ടിവിട്ടു.

“ഇതിപ്പോ ഞമ്മളെ കല്ല്യാണിക്കുട്ടി പണ്ട് സെക്കന്റ്‌ ഷോ വിട്ടതു നേരെ ന്റെ കുടീക്കാ എന്ന് ചോദിച്ചപോലെ ആണല്ലോ റെഡും സ്ട്രൈക്കറും എല്ലാം പിന്നാലെ പിന്നാലെ ഇതില്ക്ക്”.

സമാവറിനടുത്ത് ചായ നീട്ടി അടിച്ചുകൊണ്ടിരുന്ന സൈതാലിക്കാക്ക ഇതുകേട്ട് ഓടിവന്നു പറഞ്ഞു. 

“ഓളെ കാര്യം ഇവ്ടെ മുണ്ടരുത്, തൊള്ളീല്‍തോന്ന്യേതു പറയാള്ള സ്ഥലല്ലിത്, ഇങ്ങള് വേണേങ്കി രാഷ്ട്രീയം പറഞ്ഞോളീം ന്നാലും ഇത് വേണ്ട” കയ്യിലെ ചായ ഗ്ലാസ് മേശയില്‍ ഒച്ചയോടെ വച്ച് സൈതാലിക്കാക്ക അരിശം കൊണ്ടു.

നാട്ടില്‍ നല്ല പേരുള്ളവളാണ് കല്ല്യാണിക്കുട്ടി, അടുത്ത ഗ്രാമത്തില്‍ നിന്നുള്ളവള്‍. ചെറുപ്പക്കാരി, സ്വന്തം ശരീരമാണ് വരുമാനമാര്‍ഗ്ഗം. പല മാന്യന്മാരും ഇവളുടെ കുറ്റിക്കാരാണെന്നു പലരും അടക്കം പറയാറുണ്ട്‌. നാട്ടിലെ ചില ചെറുപ്പക്കാരൊക്കെ വഴിപിഴച്ചു പോയത് ഇവള് കാരണമാണെന്നാണ് സംസാരം.

“വെറുതെ പറഞ്ഞത് കൊണ്ടെന്തു ചേതാ വര്വാ”, ഗോപാലന്‍ സംശയം ചോദിച്ചു.

“പറീണതും ചെല്ലുന്നതും ഒക്കെ ഒരു മാതിരിയാണ്. ആരോ പിടിച്ചു മുടിവേട്ടീറ്റ്  ഒന്നൊതുങ്ങീര്‍ന്നു ഇപ്പോ പിന്നേം എറങ്ങി സാധനം നാട്ടാരെ ചീത്യക്കാനായിട്ട്” . സൈതാലിക്കാക്കാക്ക് കലി അടങ്ങുന്നില്ല.

പറ്യാനൊക്കെ ആള്ണ്ടാകും, അവസരം കിട്ട്യാ ഓലെന്നെ മുന്നില്‍ പോകേം ചിജ്ജും” അബു ഒന്ന് കൊളുത്താന്‍ തീരുമാനിച്ചു തന്നേയാണ്.

“അയ്നു നടക്ക്ണോല്ണ്ടാകും ഞമ്മളെ അക്കൂട്ടത്തില്‍ കൂട്ടണ്ട” 

പത്രം വായിച്ചു കൊണ്ടിരുന്ന കുഞ്ഞിമോന്‍ നിവര്‍ത്തിപ്പിടിച്ച പത്രത്തിലാണ് കണ്ണെങ്കിലും ചെവി ഇവരിരിക്കുന്ന ഭാഗത്തേക്ക് പരമാവധി ഫോക്കസ് ചെയ്തു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ചെറുതായിരുന്നത് കൊണ്ടും എക്സ്പീരിയന്സ് കുറവായത് കൊണ്ടും അവനെ കൂട്ടത്തില്‍ കൂട്ടിയിരുന്നില്ല അവര്‍. ‘അനക്ക് പ്രായായ്ട്ടില്ല്ല പോ അവുടുന്നു’ എന്ന് പറഞ്ഞു ഇത്തരം സംഭാഷണങ്ങള്‍ നടക്കുമ്പോള്‍ അവരവനെ ഓടിക്കും.

അതേസമയം ദൂരെ സ്ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ നടന്നു വരുന്ന രൂപത്തെ ചൂണ്ടി സലാം പറഞ്ഞു “പറഞ്ഞു തീര്‍ന്നില്ല ഇതാ വരണുണ്ട്”.

ക്ഷണനേരം കൊണ്ട് എല്ലാവരും റോഡിനോടഭിമുഖമായ ഭാഗത്തെത്തി, പട്ടിണി കിടന്നവന്റെ മുന്‍പില്‍ ബിരിയാണിപ്പൊതി വച്ചപോലെ പോലെ ആര്‍ത്തിയോടെ നോക്കിനിന്നു.

അവജ്ഞയോടെ അവരെ നോക്കികൊണ്ട് സൈതാലിക്കാക്ക കുറച്ചു മാറിനില്പ്പുണ്ട്.

സമയം ഏഴരമണി, കല്യാണി ചായക്കടയുടെ ഏതാണ്ട് മുന്‍പില്‍ എത്തിയപ്പോഴാണ് പവര്‍ക്കാട്ടുണ്ടായത്. എങ്ങും ഇരുട്ട്! പരസ്പരം തമ്മില്‍ കാണാന്‍ പറ്റാത്തത്ര ഇരുട്ട്.

പെട്ടെന്ന് ആരൊക്കെയോ ഇറങ്ങിയോടുന്ന ശബ്ദം തുടര്‍ന്ന് റോഡില്‍ നിന്ന് ഒരു നിലവിളിയും, പിടിവലി ശബ്ദവും. 

"അവിടെ പുടിച്ചല്ലെട @#&$%.." അത് കല്ല്യാണിക്കുട്ടിയുടെ ശബ്ദമായിരുന്നു. 

ആരോ തെളിച്ച മെഴുകുതിരി വെട്ടത്തില്‍ വെപ്രാളപ്പെട്ട് സ്ഥാനാം തെറ്റിയ വസ്ത്രം പൊത്തിപ്പിടിച്ചു ഓടിപ്പോകുന്ന കല്ല്യാണിക്കുട്ടിയെ ആണ് കണ്ടത്.

"എന്താ എന്താണ് സംഭവിച്ചത്" എന്ന ചുറ്റുമുള്ളവരുടെ ചോദ്യത്തിന് ശബ്ദത്തില്‍ അരിശം വരുത്തിക്കൊണ്ട്, കിതപ്പടക്കികൊണ്ട് സൈതാലിക്കാക്ക പറഞ്ഞു 

“കള്ളപ്പന്നി, ഓളെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, നാട്ടാരെ ചീത്ത്യാക്കാന്‍ നടക്ക്ണ ജാഹില്”

പാരവശ്യത്തോടെ നാവുകൊണ്ട് ചുണ്ട് നനച്ചു സലാം അത് ശരിവച്ചു “നേര്വന്നെ!”

പരസ്പരം നോക്കി ചിരിയൊതുക്കികൊണ്ട് അബ്ദുവും ഉസ്മാനും, ഗോപാലനും ഒരേ സ്വരത്തില്‍ പറഞ്ഞു “തന്നെ തന്നെ !”
വെളിച്ചം പോയപ്പോള്‍ റോഡിലേക്കോടി അവളെ ‘കൈകാര്യം’ ചെയ്യാന്‍ സലാമിന് മുന്‍പില്‍ ഉണ്ടായിരുന്നത് സൈതാലിക്കാക്ക ആയിരുന്നു!.

Tuesday 7 September, 2010

പെരുന്നാള്‍ ആശംസകള്‍


പെരുന്നാള്‍ അടുത്തത് കാരണം നിരത്തുകളിലൊക്കെ തിരക്ക് കൂടി. വാഹനങ്ങളെക്കൊണ്ട് വൈകുന്നേരങ്ങളില്‍ നഗരം വീര്‍പ്പുമുട്ടുന്നു. ഷോപ്പുകളില്‍ നല്ല തിരക്ക്, ഉറ്റവര്‍ക്ക് വേണ്ടി ട്രസ്സ് എടുക്കുന്ന തിരക്കിലാണ് എല്ലാവരും. കുട്ടികള്‍ സ്കൂള്‍ അടച്ചത് കാരണം നാട്ടിലായതിനാല്‍ എനിക്കാണെങ്കില്‍ അത്തരമൊരു തിരക്കുമില്ല! 

നാട്ടില്‍നിന്ന് വന്നതില്‍ പിന്നെ റൂമില്‍ ഒറ്റക്കാണ് . ഭാര്യയും കുട്ടികളും എത്താന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്. ഫ്ലാറ്റില്‍ ഒറ്റയ്ക്ക് കഴിയുന്നത് വലിയ പാട് തന്നെ. അലക്കണം, തേക്കണം, വൃത്തിയാക്കണം കൂടാതെ ഭക്ഷണം അതിലും വലിയ പ്രശ്നം.  ഭാര്യയെ നാട്ടിലയച്ചിട്ടു വേണം നല്ല ഭക്ഷണം കഴിക്കാന്‍ എന്ന് തമാശയായി ഇവിടെ പറയാറുണ്ടെങ്കിലും ഡബിള്‍ കോട്ടില്‍ സിങ്കിളായി വിശാലമായി മലര്‍ന്നു കിടക്കാം എന്ന ഒരു മെച്ചം മാത്രം.

ഇവിടെ വന്നത് തൊട്ടു ഭക്ഷണം ഒരു പ്രശ്നമായി തോന്നിയിരുന്നില്ല. വന്നിറങ്ങിയത് പാചകക്കാരനുള്ള ബാച്ചിലര്‍ റൂമില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ പല കൂട്ടുകാരെയും പോലെ പാചകം പഠിക്കേണ്ടി വന്നിട്ടില്ല. ധാരാളം ആളുകള്‍ ഉംറ വിസയില്‍ വന്നിരുന്നത് കൊണ്ട് പലരും പാചക ജോലിയായിരുന്നു പരിഗണന കൊടുത്തിരുന്നത്. അതാകുമ്പോള്‍ സുരക്ഷിതമാണ് കൂടാതെ റൂം വാടകയും ഭക്ഷണവും ഫ്രീ. നിയമം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ന് അനതികൃത താമസക്കാര്‍ കുറഞ്ഞു കൂടെ പാചകക്കാരും.
ഭാര്യയുടെ ഓണ്‍ ലൈന്‍ സഹായത്തോടെ അത്യാവശയം ചില ചെറിയ പാചക പരീക്ഷണങ്ങള്‍ നടത്തിയും അനുജന്റെ വീട്ടിലുമൊക്കെ ആയി നോമ്പങ്ങിനെ വലിയ ബുദ്ധിമുട്ടില്ലാതെ കഴിയാറായി. പക്ഷെ ഇനി...? വയറിനു പിടിക്കില്ലെങ്കിലും ഹോട്ടലുതന്നെ ശരണം.
കുട്ടികളുണ്ടെങ്കിലെ ആഘോഷങ്ങള്‍ക്കൊരു കൊഴുപ്പുണ്ടാകൂ, ഒറ്റെക്ക് എന്താഘോഷം! കയ്യില്‍ മൈലാഞ്ചിയുമണിഞ്ഞു പുത്തനുടുപ്പിട്ടു കുളിച്ചൊരുങ്ങി സന്തോഷപൂര്‍വ്വം അവര്‍ നടക്കുന്ന കാഴ്ചയാണ് മുതിര്‍ന്നവരുടെ മനം നിറക്കുന്ന സദ്യ. ഇവിടെ നാല് ചുമരുകല്‍ക്കുള്ളിലെ പരിമിതമായ അവസ്ഥ അതിനെ ചുരുക്കി കളയുന്നു.

'ഞങ്ങള്‍ ഉടനെ വരും വരാതെ ഒറ്റയ്ക്ക് ബ്രോസ്റ്റ്‌ തിന്നരുതുട്ടോ' എന്ന് എന്നോട് ശട്ടം കെട്ടിയ മോള് ഫോണ്‍ വിളിക്കുമ്പോഴൊക്കെ കളിത്തിരക്കിലാണ് ആളെ കിട്ടാനില്ല എന്നാണു കേള്‍ക്കുന്നത്. ഇവിടായിരുന്നപ്പോള്‍ സാധിക്കാത്തതിനൊക്കെ അവര്‍ നിരന്തരം വീടിനുള്ളിലും തൊടിയിലും നടന്നും മഴയും വെയിലും കൊണ്ടും കളിച്ചു പ്രതികാരം വീട്ടുന്നു. എന്റെ കുടുംബത്തോടൊപ്പം ജീവിക്കണം എന്ന സ്വാര്‍ത്ഥതയില്‍ ഞാന്‍ അവരോടു ചെയ്യുന്നത് ഒരു തരത്തിലുള്ള അനീതിയല്ലേ എന്ന കുറ്റബോധം മനസ്സിന്റെ ഒരു കോണില്‍ ഒരു വിങ്ങലായി അവശേഷിക്കുന്നു.

അതൊക്കെ പോട്ടെ, കാര്യങ്ങള്‍ അങ്ങിനെ നടക്കും.

എല്ലാവര്‍ക്കും ഈ ഡബിള്‍ കോട്ടിലെ സിംഗിള്‍ ബാച്ചിയുടെ ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍!.

Sunday 4 July, 2010

പാത

പാതവക്കത്ത് നിറയെ ഫലവൃക്ഷങ്ങളാണ്. സദാ ഇരുട്ടുവീണപോലെയാണ് നാട്, വെളിച്ചം തീരെയില്ല, വര്‍ധിച്ചുവരുന്ന വാഹനങ്ങള്‍ക്ക് വളവിലും തിരിവുകളിലും പരസ്പരം കാണാന്‍ പറ്റുന്നില്ല. അതുമൂലം അപകട സാധ്യത വര്‍ദ്ധിച്ചിരിക്കുന്നു.  ഇതിനൊക്കെ പുറമേ പഴങ്ങള്‍ വീണു വഴിയോരം മുഴുവന്‍ ഈച്ചയും പ്രാണികളും കൊണ്ട് വൃതികേടായിരിക്കുന്നു.
നാടിലെ മുതിര്‍ന്നവര്‍ കടുത്ത നിരാശയിലാണ്. മക്കളെ എത്ര വൃത്തിയില്‍ സ്കൂളിലേക്കയച്ചാലും തിരിച്ചു വരുന്നത് പാത വക്കത്തു നിലത്ത് വീണുകിടക്കുന്ന മാമ്പഴങ്ങളും ഞാവല്‍പ്പഴങ്ങളും മറ്റും പെറുക്കി തിന്ന് പല്ലിലും വായിലും അതിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളില്‍ അതിന്റെ കറകളുമായാണ്. അധ്യാപകരും സഹപാടികളും പരാതിപറയുന്നു. ഇതിനൊരു പ്രതിവിധി കണ്ടേതീരൂ. പല നിലക്കുള്ള ആലോചനകള്‍ നടന്നു, പല നിര്‍ദേശങ്ങളും വന്നു. അവസാനം എല്ലാവരും ഒരേ നിഗമനത്തിലെത്തി. മരങ്ങള്‍! അവ ഇല്ലാതാകണം എന്നാലേ നാട് വെടിപ്പാകൂ! അവയാണല്ലോ എല്ലാറ്റിന്റെയും മൂലകാരണം!
ഞങ്ങള്‍ ആഗ്രഹിച്ചപോലെ തന്നെ കുറച്ചു നാളുകള്‍ക്കുള്ളില്‍ നാട്ടുകാരെ സന്തോഷതിലാറാടിച്ചു കൊണ്ട് ആ വാര്‍ത്ത വന്നു. ഞങ്ങളുടെ പാത സ്റ്റേറ്റ്‌ ഹൈവേ ആകാന്‍ പോകുന്നു. മാത്രമല്ല എല്ലാ മരങ്ങളും മുറിച്ചു നീക്കി പാത വീതികൂട്ടും!. മുതിര്‍ന്നവര്‍ സന്തോഷത്താല്‍ നെടുവീര്‍പ്പിട്ടു. അവസാനം നാടിനു വികസനം വരാന്‍ പോകുന്നു, ഒപ്പം സല്‍പ്പേരും.
പി ഡബ്ല്യൂ ഡി ക്കാര് വന്നിട്ടുണ്ട്, നാട്ടില്‍ മരം മുറി തുടങ്ങിക്കഴിഞ്ഞു. സ്റ്റേറ്റ്‌ ഹൈവേ ആകാന്‍ പോകുന്ന റോഡില്‍ വികസനത്തിന് തടസ്സം നില്‍ക്കുന്ന ഞാവല്‍മരത്തിന്റെ  അന്ത്യകര്‍മ്മമാണ് ആദ്യം. വര്‍ഷങ്ങളായിട്ടു അതവിടെയുണ്ട്, തലമുറകള്‍ പലതിനും തന്‍റെ തണലും ഫലങ്ങളും നല്‍കി നിശ്ശബ്ദസേവനം നടത്തിപ്പോന്ന ഒരു മുത്തശ്ശിമരം.
അവധിക്കാലത്ത് അതിന്റെ ചുവട്ടില്‍ ഉല്‍സവപ്രതീതിയാണ്. ഞാവല്‍പ്പഴം പഴുക്കുന്ന കാലം. കാറ്റടിച്ചു വീഴുന്ന പഴങ്ങള്‍ പെറുക്കികൂട്ടാന്‍ കുട്ടികള്‍ കാത്തുനില്‍ക്കും. മണ്ണില്‍ വീണു ചതഞ്ഞ പഴം മേല്‍ഭാഗം മാറ്റി ബാക്കി പൂഴിയോടെ വായിലിട്ട്, ചുണ്ടും നാക്കും വയലറ്റ് നിറമാക്കി പരസ്പരം മത്സരിക്കാന്‍ എന്തുല്‍സാഹം. കുറച്ചു മുതിര്‍ന്നവര്‍ മരത്തില്‍ എന്തിവലിച്ചു കയറി വളരെ സാഹസികമായി പഴങ്ങള്‍ പറിച്ചു ഹീറോകളാകമ്പോള്‍ മറ്റു ചിലര്‍ കല്ലും തറികളും ഉപയോഗിച്ച് എറിഞ്ഞു വീഴ്ത്തും. ആഹ്ലാദകരമായ ദിനങ്ങളോര്‍ത്ത് കുട്ടികള്‍ നിരാശയോടെ അതിലേറെ വേദനയോടെ ഇതെല്ലം നോക്കി ചുറ്റും നിന്നു.
പറഞ്ഞിട്ടെന്താ നാടിന്റെ മുന്നേറ്റത്തിനു തടസ്സം നില്‍കുന്നത് മുറിച്ചുമാറ്റുക തന്നെ.

ഇപ്പോള്‍ നാടാകെ മാറിയിരിക്കുന്നു, കാടും മരങ്ങളും മാറി എങ്ങും വെളിച്ചം. ഇലകളും പഴങ്ങളും വീഴാതെ വെയിലത്ത് വരണ്ടുണങ്ങി വൃത്തിയായ വീതിയുള്ള പാത. വേഗതകാരണം അപകടങ്ങള്‍ കൂടിയെങ്കിലും വാഹനങ്ങള്‍ക്ക് പരസ്പരം കാണാം.
ഇന്നിപ്പോള്‍ ഞങ്ങള്‍ ഇരട്ടി സന്തുഷ്ടരാണ്, കാരണം ഞങ്ങളുടെ പാത നാഷണല്‍ ഹൈവേ ആകുമത്രേ. കോഴിക്കോട് പാലക്കാട് വഴി കൊയമ്പത്തൂരിലെക്കും അവിടുന്നങ്ങോട്ടും ചരക്കുനീക്കത്തിനു സുഗമമായി കൊണ്ടുപോകാന്‍ ഈ പതയാണത്രേ എളുപ്പം, താരതമ്മ്യേന തിരക്ക് കുറവും. സന്തോഷത്തിനിനി വേറെ എന്തു വേണം.
റോഡു ഇനിയും വീതി കൂട്ടേണ്ടി വരും, അതിനു റോഡരികിലുള്ള ഞങ്ങളില്‍ ചിലരുടെ കൂരകള്‍ പൊളിക്കേണ്ടി വന്നേക്കാം, എന്നാലെന്താ വലിയ വലിയ കണ്ടൈനര്‍ ലോറികള്‍ ഞങ്ങളുടെ മുന്നിലൂടെ ചീറിപ്പാഞ്ഞു പോകുന്നത് കാണാന്‍ എന്ത് രസമായിരിക്കും! അഭിമാനകരവും!.

Saturday 15 May, 2010

കുറി

കണ്ണൂര്‍ക്കാരനായ ബാബുവും മലപ്പുറത്തുകാരനായ രായിനും ഒരേ റൂമിലാണ് താമസം. പ്രാരബ്ധക്കാര്‍, വലിയ വലിയ ജോലികള്‍ക്ക്‌വേണ്ട കോപ്പൊന്നും കയ്യിലില്ലാത്തതുകൊണ്ട് ചെറിയ ജോലികള്‍ ചെയ്തു കുടുംബത്തെ പോറ്റുന്നു

കിട്ടുന്ന ശമ്പളത്തില്‍ മിച്ചം വരുന്നത് കൊണ്ട് ഒരു കുറിയില്‍ കൂടിയത് എന്തെങ്കിലും ഒരു സംഖ്യ നാട്ടില്‍ പോകുമ്പോള്‍ കൂടെയുണ്ടാവുമല്ലോ എന്ന് ബാബുവിനും, തുടങ്ങി ഇടയ്ക്കുവച്ചു നിന്നുപോയ വീടുപണി വീണ്ടും തുടങ്ങാം എന്ന് രായിനും മനസ്സിലുണ്ടായിരുന്നത് കൊണ്ടാണ്.



 
അങ്ങിനെ കുറി നറുക്കെടുക്കുന്ന ദിവസം വന്നു, ആഹ്ലാദത്തോടെ ബാബു രായിനെ വിളിച്ചു പറഞ്ഞു "എടാ കുറി അനക്കാ..!"

വര്‍ദ്ധിച്ച സന്തോഷത്തില്‍ രായിന്‍ ഉടനെ തന്നെ കുഴല്‍ക്കാരനെ വിളിച്ചു നാട്ടിലേക്ക് അത്രയും സംഖ്യ ഊതാന്‍ പറഞ്ഞു. പണം അടുത്ത ദിവസം എത്തിക്കാം എന്ന ഉറപ്പില്‍. മുടങ്ങിയ പണി ഇനിയെങ്കിലും തുടരാല്ലോ !

വൈകുന്നേരം റൂമില്‍ എത്തിയ രായിന് ബാബുവിന്റെ മുഖത്തെ സന്തോഷത്തില്‍ ഒട്ടും സന്ദേഹം തോന്നിയില്ല, കൂട്ടുകാരനല്ലേ?!. കുറിമൂപ്പനെ കണ്ടു കാര്യം സംസാരിക്കാന്‍ ചെന്ന രായിന്‍ ഇടിവെട്ടിയപോലെ കണ്ണിലിരുട്ടു കയറി തറയിലിരുന്നു, ഇനി കുഴലുകാരനെ എങ്ങിനെ നേരിടും എന്നറിയാതെ!.

കുറിയടിച്ചത് ബാബുവിനായിരുന്നു.!

----------
* അനക്ക് എന്നത് മലപ്പുറത്ത് ‘നിനക്ക്’ എന്നും കണ്ണൂര് ‘എനിക്ക്’ എന്നും അര്‍ത്ഥഭേദം
* കുറി = ചിട്ടി 

Wednesday 21 April, 2010

ഉത്സവക്കാഴ്ചകള്‍..

വെയിലിന് ചൂടേറിവരുന്നു... എന്തൊരു തീഷ്ണതയാണ് ഇന്ന് വെയിലിന്.. ചൂട് സഹിക്കാന്‍ പറ്റുന്നില്ല. രാവിലെ മുതല്‍ നില്‍ക്കാന് തുടങ്ങിയതാണ്‌.., കാലുകള്‍ കഴയ്ക്കുന്നു.. ശരീരഭാരം കാലുകളില്‍ ഇടവിട്ട് ക്രമീകരിച്ച് ആശ്വാസം കാണാന്‍ ശ്രമിക്കുകയായിരുന്നു ഇതുവരെ. താല്‍ക്കാലികമായി ഒരല്‍പം ആശ്വാസം കിട്ടും, വീണ്ടും പഴയതുപോലെ തന്നെ.

വേദന കൂടുന്നു, കാലിലെ വൃണം പഴുത്തിരിക്കുന്നു.. ഉണങ്ങുമ്പോഴേക്കും ചങ്ങല ഉരഞ്ഞു പിന്നെയും പഴുക്കും. ഇപ്പോള്‍ ചലവും ചോരയും കലര്‍ന്ന ഒരു ദ്രാവകം പുരത്തേക്കൊഴുകുന്നുണ്ട് .. പോരാത്തതിന് ചാരിവച്ച ഈ വടിയും... എന്തൊരു വേദന... ഇനി എത്രനേരം ഇങ്ങനെ നില്‍ക്കണമാവോ..?


ഇതിന്റെ  ബാക്കിഭാഗം ഇവിടെ വായിക്കുക..

Sunday 28 February, 2010

ഫൈനല്‍ എക്സിറ്റ്

നേരം നട്ടുച്ച സമയം, വെയിലിനു നല്ല ചൂടുണ്ട്. ഞങ്ങള്‍ കുറച്ചു നേരത്തേ ഇവിടെ എത്തിയെന്നാണ് തോന്നുന്നത്. കൂടെയുള്ളവരൊന്നും എത്തിയിട്ടില്ല.

പള്ളിയില്‍ നിന്ന് മദ്ധ്യാഹ്ന നമസ്കാരത്തിനുള്ള ബാങ്ക് വിളിച്ചു. പള്ളിയില്‍ പോകാന്‍ തീരുമാനിച്ചു ഞങ്ങള്‍ ബാങ്ക് കേട്ട ഭാഗത്തേക്ക്‌ നടന്നു. മുതവ്വ (മതകാര്യ വിഭാഗം പ്രവര്‍ത്തകര്‍) വരുന്നതിനു മുന്‍പ്‌ ഇവിടുന്നു പോകുന്നതാണ് നല്ലത്, ഇല്ലെങ്കില്‍ വെറുതെ പൊല്ലാപ്പാണ്, നൂറുക്കൂട്ടം ചോദ്യങ്ങള്‍ വിശദീകരണങ്ങള്‍. ചിലപ്പോള്‍ പറഞ്ഞാലും അവര്‍ക്ക് മനസ്സിലാവില്ല.

പൈപ്പ് വെള്ളത്തിന്‌ തിളച്ചവെള്ളം പോലത്തെ ചൂട്, എരിയുന്ന സൂര്യന് താഴെ ടാങ്കുകള്‍ പതചിരിക്കുന്നു.

നമസ്കാരം കഴിഞ്ഞിട്ടും മറ്റുള്ളവര്‍ എത്തിയിട്ടില്ല, അവര്‍ ഒരുപക്ഷെ ജനാസയെ (മൃതുദേഹത്തെ) അനുഗമിക്കുകയായിരിക്കും. കൂടെ പണിയെടുക്കുന്ന ഈജിപ്ത്‌കാരനോപ്പം ഇവിടെ എത്തിയത് മറ്റൊരു സഹപ്രവര്‍ത്തകന്‍റെ മാതാവിന്‍റെ മരണാന്തര കര്‍മ്മങ്ങള്‍ക്ക് വേണ്ടിയാണ്. നാട്ടില്‍നിന്നു വിഭിന്നമായ ഇവിടുത്തെ ആചാരങ്ങള്‍ കണ്ടുമനസ്സിലാകുകയും ആവാം എന്ന ഉദ്ദേശവുമുണ്ട് ഈ വരവില്‍. 

"സമയമുണ്ട് നമുക്കൊന്ന് നടന്നു കണ്ടാലോ", കൂട്ടുകാരനാണ് അങ്ങനെ ഒരാശയം മുന്നോട്ടു വച്ചത്. അത് തന്നെ ഞാനും ചിന്തിച്ചിരുന്നത് കൊണ്ട് രണ്ടാളും ഖബര്‍സ്ഥാനീന്‍റെ (ശ്മശാനത്തിന്റെ) പ്രധാന കവാടവും കടന്നു അകത്തു പ്രവേശിച്ചു.

ഇരുഭാഗത്തുമായി ഓഫീസ് മുറികളുള്ള ഒരു ചെറിയ കെട്ടിടം, അതിനു ശ്മശാനത്തിന്‍റെ മദ്ധ്യത്തേക്ക് നീണ്ടു കിടക്കുന്ന ഒരു നീളന്‍ ഇടവഴി. ഈ വഴിയില്‍ ഇരുഭാഗത്തും ഇരിപ്പിടങ്ങള്‍ നിരത്തിയിട്ടിരിക്കുന്നു. അരമതിലും അതിനുമുകളിലായി മുടഞ്ഞിട്ട പരമ്പ് പോലത്തെ മരംകൊണ്ടുള്ള മറകളുമുണ്ട്, ഇരുഭാഗത്തും. വെയിലില്‍നിന്നു രക്ഷിക്കാന്‍ മേല്‍ക്കൂരയും, ചൂടിനെ ചെറുക്കാന്‍ ഫാനുകലും സജ്ജീകരിച്ചിരിക്കുന്നു. മണ്മറഞ്ഞ തങ്ങളുടെ ഉറ്റവരെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്കു, മൈതാനത്തിന്റെ മധ്യം വരെ ഇങ്ങനെ വെയിലേല്‍ക്കാതെ പോകാം.

 
ഇടവഴിയുടെ അങ്ങേതലക്കല്‍ നിന്നും ഒരാള്‍ നടന്നു വരുന്നു. പ്രായം ചെന്ന ഒരു അറബി. ശ്മശാനത്തില്‍ നിന്നും വരികയാണ്. പ്രായത്തിന്‍റെ അവശതകള്‍ കാരണം വളരെ പതുക്കെ വേച്ചുവേച്ചാണ് നടക്കുന്നത്. സാവകാശം അയാള്‍ ഞങ്ങളുടെ അടുത്തെത്തി. വൃദ്ധനാണ്, പ്രായത്തിന്‍റെ ചുളിവുകള്‍ മുഖത്തിലും കഴുത്തിലുമെല്ലാം നല്ലവണ്ണം കാണാം. അവശനെങ്കിലും പ്രസരിപ്പുള്ള മുഖം.

അദ്ദേഹം ചിരിച്ചു, സൗഹൃദം കാണിച്ചു. ഇവിടെ എന്താണ് എന്നു ചോദിക്കുന്നതിലെ ഔചിത്യക്കുറവ് ഞങ്ങളെ വെറുതെ സൗഹൃദ ഭാവത്തില്‍ ചിരിക്കാന്‍ മാത്രം പ്രേരിപ്പിച്ചു.

“ഭാര്യയെ കാണാന്‍ വന്നതാണ്” അദ്ദേഹം സാവകാശം പറഞ്ഞു. "അവിടെ ആ കുളിപ്പുരയുടെ അടുത്താണ് അവള്‍ കിടക്കുന്നത്", അദ്ദേഹം ചിരിച്ചു കൊണ്ട് ശ്മശാനത്തിന്‍റെ ഒരു മൂലയിലേക്ക് വിരല്‍ ചൂണ്ടി. പിതാവ് അവിടെ, മാതാവ്, അതിനപ്പുറം. ഓരോരോ ദിക്കിലേക്ക് ചൂണ്ടി അദ്ദേഹം ഞങ്ങളെ കാണിച്ചുതന്നു. "എന്നും ഇവിടെ വരും അവരെയൊക്കെ കാണാന്‍".

"ഇതാണ് അവസാന ലക്ഷ്യം, എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും ഇവിടെ ഒരുനാള്‍ വന്നേ തീരൂ",
ഇതിനോടകം പരിചയമായ അയാള്‍ തുടര്‍ന്നുകൊണ്ടെയിരുന്നു. നിങ്ങള്‍ക്കറിയാമോ, ഈ രാജ്യത്തെ വലിയ രണ്ടു ബാങ്കുകളുടെ ഉടമകളാണ് അവിടെ കിടക്കുന്നത്. സുഖസൗകര്യങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നിരിക്കില്ല അവര്‍ക്ക് പക്ഷെ ഇപ്പോള്‍ ഇവിടെ..

"എന്‍റെ ഭാര്യയുടെ സാമഗ്രികളാണത്", കെട്ടിടത്തിന്‍റെ ഒരുഭാഗത്തെ തുറസ്സായ വരാന്തയില്‍ ഒരു വീല്‍ചെയര്‍ അതിനടുത്തുതന്നെ ഒരു ഊന്നുവടിയും. "ഞാനിത് ഇവിടെ സൂക്ഷിച്ചതാണ്, എന്നും  വരുമ്പോള്‍ കാണാന്, ദൈവത്തിനു സ്തുതി", ഭാര്യയുടെ ഓര്‍മ്മകള്‍ കെടാതെ സൂക്ഷിക്കുന്ന ആ വൃദ്ധന്‍റെ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കം. വാക്കുകളില്‍ എത്രയും പെട്ടെന്ന് ഇവിടെ എത്തിച്ചേരാനുള്ള ഉത്സാഹം. മരണഭയം അദ്ദേഹത്തില്‍ ഒട്ടും കാണാനില്ല, മറിച്ച് ഈ ലോകത്തില്‍ നിന്ന് എത്രയും പെട്ടെന്ന് തന്‍റെ പ്രിയപ്പെട്ടവരുടെ അടുത്തെത്താനുള്ള കൊതി.

"ഇവിടെയാണ്‌ ശാശ്വതം, ഞാന്‍ ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ്". അദ്ദേഹം നന്ദി പറഞ്ഞു, ഉപചാരങ്ങള്‍ ചൊല്ലി പതുക്കെ നടന്നു മറഞ്ഞു.

നിരനിരയായി കൊണ്ക്രീറ്റ്‌ ചെയ്തു ഉണ്ടാകിയിട്ട റെഡിമെയ്ഡ് ഖബറുകളില്‍ ഒന്നില്‍ സഹപ്രവര്‍ത്തകന്‍റെ മാതാവിനെ അടക്കം ചെയ്യുമ്പോഴും ആ വൃദ്ധന്‍റെ മുഖമായിരുന്നു മനസ്സില്‍, ആ വാക്കുകള്‍ കാതുകളില്‍ തങ്ങിനില്‍ക്കുന്നു. 'എല്ലാവരും ഇവിടെ എത്തണം ഒരുനാള്‍, ഇതാണ് അവസാനം'.

തരിച്ചു പടിയിറങ്ങുമ്പോള്‍ കണ്ണുകള്‍ അറിയാതെ വെയിലുകൊണ്ട് തുരുമ്പെടുക്കാന്‍ തുടങ്ങിയ ആ വീല്‍ചെയറില്‍ ഉടക്കി അതിനു കൂട്ടായി ചാരി നില്‍ക്കുന്ന ഊന്നുവടിയിലും..

കൂട്ടുകാരന്‍റെ കൂടെ കാറില്‍ കയറുമ്പോള്‍ ഉള്ളില്‍ ആശയക്കുഴപ്പമായിരുന്നു, തിരിച്ചു ഓഫീസില്‍ പോണോ അതോ റൂമിലേക്കോ..., എന്തോ പതിവില്ലാതെ ഈ സമയത്ത് മക്കളെ കാണാന്‍ തോന്നുന്നു.

Thursday 28 January, 2010

ഇനിയെന്ത്..?!



"ഇനി എന്താണ് സഖാവേ?",


മുന്‍ മെമ്പര്‍ ഓഫ് പഞ്ചായത്ത് തന്‍റെ അടുത്ത അനുയായിയോടു ചോദിച്ചു.

"ഒരുവിധം ഒക്കേയായി, ഇവിടുന്നു ഇനി വലുതായൊന്നും പ്രതീക്ഷയില്ല. സ്ഥാനമാനങ്ങള്‍ കിട്ടി, രണ്ടു പ്രാവശ്യം സീറ്റ്‌ തന്നത് കാരണം ഇനിയും പ്രതീക്ഷിക്കാനും പറ്റില്ല, അതാണല്ലോ പാര്ട്ടിയുടെ ഒരു രീതി. വൃത്തിയില്ലാത്ത നാട്ടുകാരുടെ ഇടയില്‍ പോയി പ്രവര്‍ത്തിക്കാനൊന്നും നമ്മളെക്കൊണ്ട് ഇനി പറ്റില്ലല്ലോ, അതിനും എത്രയോ ഉയരത്തിലെത്തിയില്ലേ നമ്മള്‍."

"ആളുകള്‍ക്കൊന്നിനും പഴയ മതിപ്പില്ലാ എന്നാണു തോന്നുന്നത്, അണികള്‍ ചോരുന്നത് പോലെ".

"ഒരു നല്ല ഇടയനായി പള്ളിയിലും, നാട്ടിലുമൊക്കെ കുറച്ചാളുകള്‍ അറിഞ്ഞു തുടങ്ങിയപ്പോഴല്ലേ ഇത് പോര ഇനിയും വളരണം എന്ന് വച്ച്, ദൈവ നിഷേധികളുടെ കൂടെ ചേര്ന്നയത്‌".

"അന്ന് അടുപ്പമുള്ളവര്‍ പറഞ്ഞതാണ് ഇത് നമ്മള്‍ക്ക് ചേരില്ല എന്ന്, കേട്ടില്ല. ഇനിയിപ്പോള്‍ അങ്ങോട്ട്‌ പോകാമെന്ന് നോക്കണ്ട".

"പിന്നെന്തു ചെയ്യും? "

"ആദ്യം ഇവിടുന്ന് പുറത്ത്‌ചാടണം, അതിനൊരു മാര്ഗ്ഗം കാണണം"

"ഒരു മാര്ഗ്ഗം ഉണ്ട്"

"എന്താണത്?!"

"ഇവിടുന്നു പുറത്ത് ചാടാന്‍ പറ്റിയ ഒരു വടി ഇപ്പോള്‍ വീണു കിട്ടിയിട്ടില്ലെ".

"എന്ത്?"

"മതം!, അതില്ലാതെ ഇനി ഒരടി മുന്നോട്ടു പോകാന്‍ പറ്റില്ല എന്ന് പറയാം".

"നമ്മള്‍ക്ക് നമ്മുടെ ആശയമാണ് മതമെന്നും അല്ലാതെ മറ്റു മതങ്ങള്‍ക്കൊന്നും വലിയ സ്ഥാനമില്ല എന്നും ഏതൊരു കുഞ്ഞിനും അറിയാവുന്ന കാര്യമല്ലേ നേതാവേ?, അതറിയാതല്ലല്ലോ നമ്മളൊക്കെ ഇവിടെ വന്നത്".

"അതൊക്കെ ശരിതന്നെ, അറിയാം. എന്നാലും ഇതാണ് ഇപ്പോഴത്തെ ഒരു ട്രെന്ഡ്. നീ ആ കുട്ടിയെ കണ്ടില്ലേ എന്തെല്ലാം വിസ്മയങ്ങള്‍ കാട്ടി, ഇപ്പോള്‍ എവിടെയാണ് ഇരിക്കുന്നത്?"

"അത് ശരിയാണല്ലോ!, നേതാവ് പ്രസ്ഥാവനയിറക്ക്, ജനം അതും വിശ്വസിച്ചോളും..!!"


Tuesday 19 January, 2010

ആണ്ടറുതി - ഒന്നായതിന്‍റെ ഓര്‍മ്മ

അങ്ങനെ ഈ ബ്ലോഗും ഒരു വര്‍ഷം. പൂര്‍ത്തിയാക്കി ..!


ബ്ലോഗിനെ കുറിച്ച് കേട്ടറിവ് മാത്രമാണ് കൈമുതലായി ഉണ്ടായിരുന്നത്. അവിടെവിടെ ആയി വായിച്ചറിഞ്ഞ വിവരങ്ങള്‍. എന്‍റെ പരിചയക്കാരിലോ സഹപ്രവര്‍ത്തകരിലോ ഇത്തരം ഒരസുഖം ഉള്ളവരായിട്ടു ആരുമില്ല. അമിതാബ് ബച്ചന്‍ ബ്ലോഗ്‌ തുടങ്ങി..! ആമിര്‍ ഖാന്‍ ബ്ലോഗ്‌ തുടങ്ങി..! മമ്മൂട്ടിയും ബ്ലോഗു തുടങ്ങി..! എന്നെല്ലാം ഉള്ള വാര്‍ത്തകള്‍ കണ്ടപ്പോള്‍ എന്തുകൊണ്ട് നമ്മള്‍ക്കും ഒരു കൈ നോക്കിക്കൂട എന്ന് ഒരു തോന്നല്‍, ഞങ്ങള്‍ ഒരേ ലെവലിലുള്ളവരാണല്ലോ!‍‍. ഉടനെ ചാടി പുറപ്പെട്ടു ചില ബ്ലോഗുകളിലൊക്കെ കേറിയിറങ്ങി. കേട്ടറിഞ്ഞ പ്രസിദ്ധമായ കൊടകര വിശേഷം ഏതാണ്ട് എല്ലാം വായിച്ചു, അതെന്നെ വീണ്ടും ഉന്മത്തനാക്കി, വെറുതെ വ്യമോഹിപ്പിച്ചു..



കമ്പ്യൂട്ടറില്‍ ഉള്ള ഒരു താല്‍പ്പര്യം വച്ച്, ഗൂഗിള്‍ സര്‍ച്ചിന്‍റെ സഹായത്തോടെ മലയാളം ബ്ലോഗിങ്ങ് എന്താണെന്ന് ഏതാണ്ട് മനസ്സിലാക്കി ഒറ്റ തുടക്കം. ഒരു ധാരണയും ഇല്ലാത്ത ഒരുവന്‍റെ ബ്ലോഗിന്‍റെ ബാലാരിഷ്ടതകള്‍ എല്ലാം വേണ്ടുവോളം സമ്മേളിച്ച ഒരു സാധനം അങ്ങനെ 2009 ജനുവരി 19നു പിറവികൊണ്ടു..!


അന്തരീക്ഷം കിടുങ്ങും, ലോകം ഞെട്ടി വിറക്കും, സര്‍വ്വ ജീവജാലകങ്ങളും നിശ്ചലമാകും, ഇനി മുതല്‍ എല്ലാ ബ്ലോഗ്ഗര്‍മാരും ഇതിലേ വരും ഇത്യാതിയുള്ള എന്‍റെ വന്‍ പ്രതീക്ഷകള്‍ തുടക്കത്തില്‍ തന്നെ പാളി. ആരും എത്തിനോക്കിയില്ല..!

ദിവസങ്ങള്‍ കടന്നു പോയി, കൃത്യം 10 ദിവസങ്ങള്‍ക്കുശേഷം വരണ്ട എന്‍റെ ബ്ലോഗില്‍ ഷിനോ എന്ന ബ്ലോഗറുടെ ആദ്യ കമന്‍റ്‌ ഒരു കുളിര്‍മഴയായി പെയ്തിറങ്ങി. അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കിയ ഊര്‍ജ്ജം വീണ്ടും ബ്ലോഗുതെണ്ടി പോകാന്‍ പ്രേരണ നല്‍കി, വിട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ.

അങ്ങനെ തപ്പിപ്പിടിച്ചു ജിദ്ദ മലയാളം ബ്ലോഗേഴ്സ് എന്ന കൂട്ടായ്മ കണ്ടെത്തി. ഒരു ചെറു സംഘം, വിഭവങ്ങള്‍ വളരെ കുറവാണെങ്കിലും അവിടെ ഞാന്‍ ആദ്യമായി ഫോളോവര്‍‍ ആയി. മെമ്പര്‍മാരുടെ ലിങ്കില്‍ ക്ലിക്കി എന്‍റെ സാന്നിധ്യം അറിയിച്ചു, കൂട്ടത്തില്‍ നരിക്കുന്നന്‍റെ ബ്ലോഗിലും എത്തി, ഉപദേശങ്ങള്‍ ആവശ്യപ്പെട്ടു. കാരുണ്യവാനായ നരികുന്നന്‍ വന്നു, നല്ല വാക്കുകള്‍ പറഞ്ഞു, ചില നല്ല നിര്‍ദേശങ്ങളും. 'ഈ ബ്ലോഗിനെ എന്തേ അഗ്ഗ്രിഗേറ്റര്‍ കാണാതെ പോയി' എന്ന നരികുന്നന്‍റെ വാക്കുകളാണ്, ഇവിടെ ഇങ്ങനെ ഒരു സംഭവം കൂടിയുണ്ട് എന്ന് എനിക്ക് മനസ്സിലാക്കിത്തന്നത്, അതായിരുന്നു ബ്ലോഗിലെ ഈ വരള്‍ച്ചക്ക് കാരണമെന്നും. പിന്നെ താമസിച്ചില്ല ഈ ഒരു ID യും പിടിച്ചു അറിയാവുന്ന എല്ലാ വാതിലുകളും മുട്ടി, മുട്ടിയെടത്തൊക്കെ ദയവോടെ പരിഗണനയും കിട്ടി.

തോന്ന്യശ്രമത്തിലും, ആല്‍ത്തറയിലും കയറിയിറങ്ങി, ഗ്യാലറിയിലിരുന്നു കളികണ്ടു. വഴക്കോടന്‍റെ കമന്റില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട്‌ ആശ്രമത്തിലെ ചില കളികളില്‍ പങ്കു കൊണ്ടു (റിയാലിറ്റി കഥാ മത്സരം). പ്രതിഭ തീരെ കുറഞ്ഞ എന്നെപ്പോലുള്ളവര്‍ക്ക് അതൊരു നല്ല കളരി തന്നെ ആയിരുന്നു.

ഇന്നിപ്പോള്‍ എന്നെയും രണ്ടു മൂന്ന്‌ ബ്ലോഗ്ഗര്‍മാരൊക്കെ അറിയും എന്ന് തോന്നുന്നു, ഗൂഗിളിനു സ്തുതി, ഒപ്പം മലയാളം ബ്ലോഗ്ഗേര്‍സിനും.


ആദ്യം കൂട്ടുകൂടിയ ശിവ, പതിവായി വരാറുള്ള കുമാരന്‍, ശ്രീ തുടങ്ങിയവരെ ‍ഈ അവസരത്തില്‍ പ്രത്യേകം പരാമര്‍ശിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇവിടെ വന്നതുകൊണ്ടു മാത്രമല്ല. ഏതൊരു ബ്ലോഗിലും അവരുടെ സാന്നിധ്യം കാണാന്‍ കഴിയും. തുടക്കക്കാര്‍ക്കും അല്ലാത്തവര്‍ക്കും അവരുടെ സാമീപ്യം നല്‍കുന്ന ഊര്‍ജ്ജം, വാക്കുകളില്‍ നിന്നും കിട്ടുന്ന പ്രോത്സാഹനം അത് വാക്കുകള്‍ക്ക് അതീതമാണ്.


എല്ലാവരോടും നന്ദി പറയുന്നു, വന്നവരോടും മിണ്ടിയവരോടും, ഒന്നും മിണ്ടാതെ വീക്ഷിച്ചവരോടും, ഒരുപാട് ഒരുപാട് നന്ദികള്‍.


ബ്ലോഗു തുടങ്ങിയ കാര്യം ഇവിടെ ആദ്യമായി അറിയിച്ചത് ഭാര്യയെ തന്നെ ആയിരുന്നു, ഇത് കൊള്ളാമല്ലോ എന്ന വാമഭാഗത്തിന്‍റെ പ്രോത്സാഹനം, പിന്നെ പേര് ചീത്തയാക്കണ്ട എന്ന് കരുതി നാട്ടുകാരില്‍ നിന്നും മറച്ചുവച്ചിരുന്ന ഈ പരിപാടി നല്ല പാതിയുടെ ശ്രമഫലമായി ചിലരൊക്കെ അറിഞ്ഞു, പെണ്ണല്ലേ!. അവളോടുള്ള നന്ദി പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ലല്ലോ, അതവിടെ തന്നെ നില്‍ക്കട്ടെ.

ഒരുപാട് കാര്യങ്ങള്‍ അറിഞ്ഞു, നിന്ന് പോയിരുന്ന വായന വീണ്ടും കൂടി, ഒരിക്കല്‍പോലും കാണാത്ത കുറെ നല്ല ആള്‍ക്കാരുമായുള്ള ചങ്ങാത്തം, നേട്ടങ്ങള്‍ മാത്രമേയുള്ളൂ. ഇവിടെ വന്നില്ലെങ്കില്‍ വലിയ നഷ്ടമായേനെ.

ഒരവകാശ വാദവുമില്ല, ഇപ്പോഴും മെച്ചപ്പെട്ടു എന്ന് പറയുന്നില്ല, പഠിച്ചു വരുന്നതെ ഉള്ളൂ, പഠിച്ചോളും തല്ലരുത്..!


ഇതോടൊപ്പം ഒരു ചെറിയ പെട്ടിക്കട കൂടെ തുറന്നു വച്ചിട്ടുണ്ട്, ആളുകള്‍ വരുമായിരിക്കും അല്ലേ.

എന്തായാലും കമ്പനി വളരുകയാണ്...!!

Monday 11 January, 2010

എന്‍റെ ഭാഗ്യാന്വേഷണ യാത്ര.

ഇന്‍റെര്‍നെറ്റ്‌ ഫോണിന്‍റെ ഔദാര്യത്തില്‍ ഭാര്യ മതിമറന്നു നാട്ടിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയാണ്. എന്‍റെ വീട്ടിലും, അവളുടെ വീട്ടിലും, ബന്ധുക്കളുടെ വീട്ടിലും കഴിഞ്ഞു ഇനി ഏതൊക്കെ നമ്പര്‍ ബാക്കിയുണ്ട് എന്ന് തപ്പിപ്പിടിച്ചു വിളിയോടു വിളി. ആദ്യമാദ്യം വീട്ടു കാര്യങ്ങളും സുഖവിവരങ്ങളും അന്വേഷിച്ചും വിവരങ്ങള്‍ ചോദിച്ചും തുടങ്ങി പിന്നെ രാത്രി എന്താണ് വച്ചത്, കറിയെന്താണ്, അരച്ചതാണോ അതോ താളിപ്പാണോ തുടങ്ങി വിഷയം അനന്തമായി നീണ്ട് പോവുകയാണ്. ഉടനെ ഒന്നും നിര്‍ത്തും എന്ന് തോന്നുന്നില്ല.



ഒന്ന് മയങ്ങാം എന്ന് കരുതി ബെഡ്ഡില്‍ മലര്‍ന്നു കിടക്കുകയാണ് ഞാന്‍, ഇടക്കെപ്പോഴോ അവള്‍ പറയുന്നത് കേട്ടു "ഇവിടൊരാള്‍ക്ക് (ഈ രണ്ടുമുറി ഫ്ലാറ്റില്‍ വേറെ കുറേ ആളുകളുണ്ടായിട്ടല്ല, അങ്ങനെ ആണല്ലോ അതിന്‍റെ ഒരു രീതി) ഇപ്പോ എപ്പളും നാട്ടുക്ക് പോണം ന്ന വിചാരം മാത്രേ ഉള്ളൂ, എപ്പളും പറയും കൊറേ കാലായി വന്നിട്ട്, ഞ്ഞി നാട്ടില്‍ പോയി നിക്കണം എന്ന്".

അത് സത്യം, നാട്ടില്‍ പോകണം, സെറ്റിലാകണം തുടങ്ങിയ ചിന്തകള്‍ വല്ലാതെ പിന്തുടരുന്നു. എന്‍റെ‍ പ്രവാസ ജീവിതം തുടങ്ങിയിട്ട് ഡിസംബര്‍ 29 നു പത്തൊന്‍പത് വര്ഷതമായി. ആയുസ്സിന്റെ ഒരു നല്ല ഭാഗം, ഇവിടെ കഴിഞ്ഞു. നീണ്ട പത്തൊന്‍പതു വര്‍ഷങ്ങള്‍.


ഡിഗ്രി കഴിഞ്ഞു പുറത്തിറങ്ങിയ കാലം, എല്ലാ ശരാശരി അഭ്യസ്തവിദ്യരെയും പോലെ എന്‍റെ മുന്നിലും ആ ചോദ്യം അവതരിച്ചു. ഇനിയെന്ത് ?! നാട്ടില്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ജോലി എന്തെങ്കിലും കിട്ടുമായിരിക്കും. പക്ഷെ അത് കൊണ്ട് തികയില്ല എന്നില്‍ അര്‍പ്പിക്കപ്പെട്ട പ്രതീക്ഷകള്‍. മൂത്തപുത്രന്‍റെ സ്വാഭാവികമായ കുടുംബനാഥ സ്ഥാനാരോഹണസമയം അതിക്ക്രമിച്ചുകഴിഞ്ഞിരുന്നു.

ഞാന്‍ വലുതായാല്‍, പഠിച്ചു പാസായാല്‍ ഉടനെ ജോലിയാകും, പിന്നെ എല്ലാം ശരിയാകും എന്ന വേണ്ടപ്പെട്ടവരുടെ പ്രതീക്ഷകള്‍, പ്രാര്‍ത്ഥനകള്‍. പിന്നെ താമസിച്ചില്ല ജിദ്ധയിലുള്ള അമ്മാവന് കത്തെഴുതി, എനിക്കും വേണം ഒരു വിസ..!!. കാര്യങ്ങള്‍ അറിയാവുന്നത് കൊണ്ട് എന്നെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയില്ല. അമ്മാവനും എളാപ്പയും കൂടി വിസക്ക് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.


ഏറെ താമാസിച്ചില്ല വിസ വന്നു, ഉടനെ മെഡിക്കലിനു പോകണം, കൂട്ടുകാരന്നായ ട്രാവല്‍ ഏജണ്ട് അറിയിച്ചു. അതിനായി കോഴിക്കോട് പോകണം, മെഡിക്കലിനും യാത്രക്കുമുള്ള പൈസ എന്‍റെ  ഓട്ടക്കീശയിലില്ല, എന്ത് ചെയ്യും എന്നായി അടുത്ത പ്രശ്നം. ഇളയ അമ്മായി പണ്ടം പണയം വെക്കാന്‍ തന്നു അക്കാര്യം പരിഹരിച്ചു.

കേട്ടറിവ് മാത്രമായത് കൊണ്ട് മെഡിക്കല്‍ എന്നാല്‍ എന്തോ ഭയങ്കര സംഗതിയാണെന്നാണ് കരിതിയിരുന്നത്. മെയിന്‍ ഡോക്ടര്‍ അകത്തു മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് എന്നെ പറഞ്ഞയച്ചു. അസിസ്റ്റന്റ് ഡോക്ടര്‍ അത്യാവശ്യം കുഴലുവച്ചു നോക്കി, പിന്നെ ശരീരത്തിലെ ചില സംഗതികളൊക്കെ ഓക്കെ ആണോ എന്ന് കൈകൊണ്ടു പരിശോധിച്ചു. പോരാന്‍ നേരത്ത് അയാള്‍ പിച്ചക്കാരെ പോലെ കൈനീട്ടിക്കൊണ്ട് ചോദിച്ചു, ‘ഇനി എനിക്കെന്തെങ്കിലും?!’. അതെനിക്കൊരു പുതിയ അറിവായിരുന്നു. ഉന്നതരിലും അത്ര ഔന്നത്യം ഇല്ലാത്തവരുമുണ്ട്!.
കയ്യിലുണ്ടായിരുന്ന 20 രൂപ അയാള്‍ക്ക് കൊടുത്ത് അവിടെ നിന്ന് പോന്നു, കയ്യില്‍ സീലുവെച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുമായി.


അങ്ങനെ ഡിസംബര്‍ 24 നു ഒരു ചെറിയ ബാഗും വലിയ പ്രതീക്ഷകളും വഴിച്ചിലവിനു കുറച്ചു നേന്ത്രപ്പഴവുമായി മേലാറ്റൂരില്‍ നിന്നും ബസ്സില്‍ കോഴിക്കോട്ടേക്കും, അവിടുന്ന് ട്രെയിനില്‍ ഇതുവരെ കാണാത്ത വടക്കെന്‍ കേരളം താണ്ടി മങ്ങലാപുരത്തേക്കും, അവിടുന്ന് വീണ്ടും ബസ്സില്‍ നീണ്ട യാത്രക്കൊടുവില്‍ മഹാനഗരമായ ബോംബയില്‍ എത്തി.

എന്നെപോലെതന്നെ മുന്‍ യാത്രാ പരിചയമില്ലാത്ത ഹംസ എന്ന നാട്ടുക്കാരനും ബോംബയില്‍ മറ്റൊരു വഴിക്ക് പിരിഞ്ഞു. ഇടുങ്ങിയ റൂമിലെ നാല് ദിവസത്തെ ആ ജീവിതത്തില്‍ വളരെ യാദ്രിശ്ചികമായിട്ടാണ് എന്‍റെ കൂട്ടുകാരന്‍ വാഹിദിനെ അവിടെ വച്ച് കണ്ടത്. എന്നെ പോലെതന്നെ ഗള്‍ഫില്‍ പോകാനായി വന്നതാണ് അവനും. സ്വന്തം റൂമിലെ കക്കൂസില്‍ നിന്നും ബാഗുമായി ഇറങ്ങിവരുന്ന രൂപത്തിലാണ് അവനെ ആദ്യമായി കാണുന്നത് (ബാഗ് മോഷണം പോകാതിരിക്കാന്‍ അതുമായിട്ടു കേറിയതായിരുന്നത്രേ അവന്‍).  അപരിചിത നഗരത്തില്‍ പരസ്പരം കണ്ടപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ സന്തോഷവും ആശ്വാസവും അനിര്‍വചനീയമായിരുന്നു.

പിന്നീടുള്ള കറക്കം ഞങ്ങള്‍ ഒന്നിച്ചായിരുന്നു, ചിലസ്ഥലങ്ങളൊക്കെ കണ്ടു, കൂട്ടത്തില്‍ പ്രധാനപ്പെട്ട സ്ഥലം, നാട്ടില്‍ പല കഥകളിലും പലവട്ടം കേട്ട ആ പേരുകേട്ട ചുവന്ന തെരുവായിരുന്നു (വെറുതേ കാണാന്‍ മാത്രം, എങ്ങിനെയിരിക്കും ഈ സ്ഥലം എന്നറിയാന്‍, അല്ലാതെ...ഛെ. ചിന്തിച്ചു കാട് കയറരുത്)


ഒരു ഗോള്‍ഫ് ഗ്രൌണ്ട് പോലെ പച്ചപിടിച്ച താഴ്വരകളും, തടാകങ്ങളും, ശീതളിമയും നിറഞ്ഞ ഒരു ചിത്രമായിരുന്നു എന്‍റെ മനസ്സില്‍ കാണാത്ത ഗള്‍ഫ്. പക്ഷെ...

എന്നാലും .. നിറയെ തെരുവുവിളക്കുകളാല്‍ ശോഭിച്ചു നില്‍ക്കുന്ന, വലിയ വലിയ കെട്ടിടങ്ങളുള്ള, കള്ളി വരച്ചതുപോലെ വടിവൊത്ത റോഡുകളുള്ള, അതില്‍ നിറയെ പല നിറത്തിലും വലിപ്പത്തിലും ഓടുന്ന വാഹനങ്ങലുള്ള, നാട്ടിലെപോലെ ബസ്സുകളോ കാല്‍നടക്കാരെയോ കാണാത്ത നഗരം ഒരു കൌതുക കാഴ്ച തന്നെയായിരുന്നു.

അതിനു ശേഷം ഭൂമി സ്വന്തം നിലക്കു പലപ്രാവശ്യം കറങ്ങി, അല്ലാതെ ചുറ്റിക്കറങ്ങി 19 തവണ വളരെ വേഗതയില്‍,

ഇക്കാലയളവില്‍ രണ്ടുകൊല്ലം കൂടുമ്പോള്‍ 45 ദിവസത്തെ ലീവിന് നാട്ടില്‍പോകുന്ന നമ്മുടെ അവസ്ഥ അനുഭവിക്കുന്നവര്‍ക്കേ അറിയൂ. നാട് തികച്ചും അന്യമായി, അല്ലെങ്കില്‍ പരിചിതരുടെ ഇടയില്‍ അന്യനെപ്പോലെ എണ്ണപ്പെട്ട ദിനങ്ങള്‍.


പലരും നിര്‍ത്തിപ്പോയി, ചിലരൊക്കെ പരാജയപ്പെട്ടു തിരിച്ചു വന്നു, എങ്കിലും....നാട് കാണാന്‍, മഴ കാണാന്‍, ഒന്നു മുങ്ങിക്കുളിക്കാന്‍ ഒക്കെയുള്ള മനസ്സിലെ ആശ അടയ്ക്കാനാവുന്നില്ല, ഇനി എന്നാണാവോ ...


“അതാണ്‌ ഞാനും പറീണത് ഇന്നാലും ഇത്രേം കാലം കുടുംബം നോക്കീല്ലേ, വീടും വച്ചു, ഇത്ര നിരാശപ്പെടാനുണ്ടോ, അതും ഇല്ലാത്തവര്‍ എത്രയുണ്ട്’ അവളുടെ ഫോണ്‍ വിളി അവസാനിച്ചിട്ടില്ല,

ഇവളിന്നു  STC ക്കാരെക്കൊണ്ട് എന്നെ തല്ലുകൊള്ളിക്കും.